ചെറു മരങ്ങൾ ഉൾപ്പെടെ കടത്തുന്നു
കൊല്ലം: അനധികൃതമായി മരങ്ങൾ വൻതോതിൽ മുറിച്ചുകടത്തുന്ന സംഘങ്ങൾ ജില്ലയിൽ സജീവം. പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കും വിധം ഇവർ നടത്തുന്ന കൊള്ളയ്ക്ക് തടയിടാൻ അധികൃതർക്ക് കഴിയുന്നുമില്ല.
ഉടമസ്ഥർക്ക് തുച്ഛമായ വില നൽകിയാണ് ഇളം മരങ്ങൾ വരെ വ്യാപകമായി മുറിച്ചു കടത്തുന്നത്. പ്ളൈവുഡ് ഫാക്ടറികളിലേക്കും ഫർണിച്ചറുകൾ നിർമ്മിക്കുന്ന തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിലേക്കുമാണ് തടി കൊണ്ടു പോകുന്നത്. തമിഴ്നാട്ടിൽ നിന്നുളള ഏജന്റുമാർ ജില്ലയിൽ ക്യാമ്പ് ചെയ്താണ് തടിക്കച്ചവടം കൊഴുപ്പിക്കുന്നത്. നാട്ടുകാരായ ഇടനിലക്കാരും കച്ചവടത്തിന് പിന്നിലുണ്ട്. നിശ്ചിത കമ്മിഷൻ ഇവർക്ക് ലഭിക്കും. മരങ്ങൾ ഒന്നിച്ച് വില പറഞ്ഞെടുക്കുകയാണ് പതിവ്. മഹാഗണി, തേക്ക്, മാഞ്ചിയം, പ്ലാവ്, ആഞ്ഞിലി എന്നിവയ്ക്കാണ് ഡിമാൻഡ്. ഫർണിച്ചറുകൾക്കു മറ്റും കാതലുളള മരങ്ങളാണ് മുറിച്ചു നീക്കുന്നത്. ചെറുതും വലുതുമായ മരങ്ങൾ ഒന്നിച്ച് വെട്ടി മാറ്റുന്നതോടെ പറമ്പ് തരിശായി മാറും.
ഉരുപ്പടിയായി ഇങ്ങോട്ടുതന്നെ!
വിവിധ സ്ഥലങ്ങളിൽ വാടകയ്ക്കെടുത്തിട്ടിരിക്കുന്ന യാർഡുകളിലാണ് മരങ്ങൾ ശേഖരിക്കുന്നത്. ടോറസുകളിൽ ചെങ്കോട്ട വഴിയാണ് തടി തമിഴ്നാട്ടിലേക്ക് കടത്തുന്നത്. ബില്ലോ മറ്റ് രേഖകളോ ഒന്നുമുണ്ടാവില്ല. തമിഴ്നാട്ടിലെ മില്ലുകളിൽ ഇവ ഉരുപ്പടികളാവും. ഉയർന്ന വിലയ്ക്ക് ഭൂരിഭാഗവും കേരളത്തിലേക്കു തന്നെയാണ് എത്തുന്നത് എന്നതും ശ്രദ്ധേയം. മരങ്ങൾ മുറിച്ചു കടത്തുന്നതിനെതിരെ കളക്ടർക്ക് ലഭിച്ച പരാതിയിൽ റവന്യു വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
....................................................
ഗുരുതര പാരിസ്ഥിതിക പ്രശ്നം
ജില്ലയിലെ സാമില്ലുകൾക്ക് തിരിച്ചടി
തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം
സർക്കാരിന് നികുതി നഷ്ടം
ഉടമകൾക്ക് ലഭിക്കുന്നത് തുച്ഛമായ വില
.......................................
കൊവിഡ് കാലത്ത് വിദേശത്തു നിന്നുള്ള തടി ഇറക്കുമതി കുറഞ്ഞത് മുതലാക്കിയാണ് മാഫിയകളുടെ പ്രവർത്തനം. ജില്ലയിലെ സാമില്ലുകളുടെ പ്രവർത്തനത്തെ ഇത് ബാധിച്ചു. തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം ഉണ്ടാകുന്നു. പ്രശ്നത്തിൽ സർക്കാർ ഇടപെടണം
ബജു ഉത്രാടം, സാമിൽ ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |