SignIn
Kerala Kaumudi Online
Saturday, 20 April 2024 1.17 AM IST

ബ്രിട്ടീഷ് പ്രധാനമന്ത്രി യുക്രെയിനിൽ

ukraine

കീവ് : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ യുക്രെയിനിലെത്തി. തലസ്ഥാനമായ കീവിലെത്തിയ ബോറിസ് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. യുക്രെയിൻ പ്രസിഡൻഷ്യൽ പ്രതിനിധി ആൻഡ്രി സൈബിയ ബോറിസ് - സെലെൻസ്കി കൂടിക്കാഴ്ചയുടെ ചിത്രം സഹിതമാണ് വിവരം പുറത്തുവിട്ടത്. ബോറിസ് കീവ് സന്ദർശിക്കുന്ന വിവരം ബ്രിട്ടീഷ് അധികൃതർ നേരത്തെ പുറത്തുവിട്ടിരുന്നില്ല.

യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൻ ലെയ്‌നും യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി തലവൻ ജോസഫ് ബോറലും വെള്ളിയാഴ്ച യുക്രെയിനിലെത്തിയതിന് പിന്നാലെയാണ് ബോറിസിന്റെ സന്ദർശനം. ഓസ്ട്രേലിയൻ ചാൻസലർ കാൾ നെഹാമ്മറും ഇന്നലെ കീവിലെത്തിയിരുന്നു. യുക്രെയിൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടമാക്കാനാണ് ബോറിസ് സെലെൻസ്കിയെ നേരിൽ കണ്ടതെന്ന് അദ്ദേഹത്തിന്റെ ഡൗണിംഗ് സ്ട്രീറ്റ് ഓഫീസ് വ്യക്തമാക്കി. യുക്രെയിന് കൂടുതൽ സൈനിക സഹായം ബ്രിട്ടൺ വാഗ്ദാനം ചെയ്തു. കീവിൽ നിന്ന് റഷ്യൻ സേന പിന്മാറിയതോടെയാണ് യൂറോപ്യൻ നേതാക്കൾ യുക്രെയിനിലേക്ക് എത്തിത്തുടങ്ങിയത്. നിലവിൽ യുക്രെയിന്റെ കിഴക്കൻ മേഖലയായ ഡോൺബാസ് കേന്ദ്രീകരിച്ചാണ് റഷ്യ ആക്രമണം നടത്തുന്നത്.

അതേ സമയം, റഷ്യയുമായി സമാധാന ചർച്ചകൾ തുടരാൻ തയാറാണെന്ന് യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കി വ്യക്തമാക്കി. ബുച ഉൾപ്പെടെയുള്ള കീവിന് സമീപമുള്ള പട്ടണങ്ങളിൽ നൂറുകണക്കിന് മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ ചർച്ചകൾ തടസപ്പെട്ടിരുന്നു.

മദ്ധ്യ യുക്രെയിനിലെ മിറോറോഡ് എയർ ബേസിലെ ആയുധ സംഭരണ കേന്ദ്രം തകർത്തെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയിൻ എയർഫോഴ്സിന്റെ മിഗ് - 29 യുദ്ധവിമാനവും എം.ഐ - 8 ഹെലികോപ്ടറും പോൾട്ടോവ മേഖലയിലെ സൈനിക താവളത്തിൽ നടന്ന ആക്രമണത്തിൽ തകർന്നു.

കിഴക്കൻ മേഖലകളിൽ നിന്ന് ജനങ്ങൾ അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന് യുക്രെയിൻ അധികൃതർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ക്രാമറ്റോർസ്കിലെ റെയിൽവേ സ്റ്റേഷനിൽ നടന്ന റോക്കറ്റാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി.

 റഷ്യൻ സൈനികരുടെ ജീവൻ അപകടത്തിൽ

ചെർണോബിൽ പിടിച്ചെടുത്ത റഷ്യൻ സംഘത്തിലെ സൈനികർ ഇനി ഒരു വർഷം മാത്രമേ ജീവിച്ചിരിക്കൂ എന്ന മുന്നറിയിപ്പുമായി യുക്രെയിൻ ഊർജ മന്ത്രി ഹെർമൻ ഗാലുഷ്ചെങ്കോ. വർഷങ്ങൾക്ക് മുമ്പ് അതിഭീകരമായ ആണവ ദുരന്തത്തിന് വേദിയായ ചെർണോബിൽ ആണവ പ്ലാന്റ് ഉൾപ്പെടുന്ന പ്രദേശത്തെത്തിയതോടെ വളരെ ഉയർന്ന അളവിലെ ആണവ വികിരണങ്ങളാണ് റഷ്യൻ സൈനികരുടെ ശരീരത്തിലെത്തിയത്. ആണവ വികിരണമേറ്റതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഏതാനും റഷ്യൻ സൈനികരെ ബെലറൂസിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്ന റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ചെർണോബിലിൽ നിന്ന് റഷ്യൻ സേന പിന്മാറിയെന്ന് യുക്രെയിൻ അറിയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.