കണ്ണൂർ: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.സി.ജോസഫൈൻ(74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കണ്ണൂർ എ കെ ജി ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ സി പി എം പാർട്ടി കോൺഗ്രസ് വേദിയിൽ കുഴഞ്ഞു വീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംസ്ഥാന വനിതാ കമ്മീഷൻ മുൻ അദ്ധ്യക്ഷയാണ്. മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാല കൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ പദവികൾ വഹിച്ചു. അങ്കമാലി നഗരസഭാ മുൻ കൗൺസിലറായിരുന്നു.
ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് പരാജയപ്പെട്ടു. 1989 ൽ ഇടുക്കിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു. 2011ൽ കൊച്ചി നിയമഭാ മണ്ഡലത്തിലും മത്സരിച്ചു.2016 ൽ മട്ടാഞ്ചേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ജോസഫൈന്റെ നിര്യാണത്തിൽ പാർട്ടി കോൺഗ്രസ് അനുശോചിച്ചു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്.
1948 ൽ മുരിക്കുംപാടം മാപ്പിളശേരി ചവര - മഗ്ദലേന ദമ്പതികളുടെ മകളായിട്ടാണ് ജോസഫൈൻ ജനിച്ചത്. സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പി എ മത്തായിയാണ് ഭർത്താവ്. മകൻ: മനു പി മത്തായി. മരുമകൾ: ജ്യോത്സന. പേരക്കുട്ടികൾ: മാനവ് വ്യാസ്, കണ്ണകി വ്യാസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |