കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായ ചോദ്യം ചെയ്യലിന് വിധേയയാകാൻ ക്രൈംബ്രാഞ്ചിനു മുന്നിൽ കാവ്യാ മാധവൻ ഇന്ന് എത്തില്ല. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലുവയിലെ ഭർത്തൃവസതിയായ പത്മസരോവരത്തിലെത്തി ചോദ്യം ചെയ്യാമെന്ന് എസ്.എം.എസിലൂടെ കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയ്ക്ക് ഇന്ന് രാവിലെ 11ന് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാനാണ് നേരത്തേ നോട്ടീസ് നൽകിയിരുന്നത്.
ഇന്ന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് ഇന്നലെ വൈകിട്ടാണ് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചത്. ബാലചന്ദ്രകുമാറിനൊപ്പമിരുത്തി ചോദ്യം ചെയ്യാനുള്ള ക്രൈം ബ്രാഞ്ച് നീക്കവും ഇതോടെ ത്രിശങ്കുവിലായി.
വിദേശത്തായിരുന്ന കാവ്യ കഴിഞ്ഞ ദിവസം ചെന്നൈയിലെത്തിയിരുന്നു. ചെന്നൈയിൽ നിന്ന് ഇന്ന് രാവിലെയേ കാവ്യ ആലുവയിലെ വീട്ടിലേക്ക് മടങ്ങിയെത്തൂ. കാവ്യയെ സംശയനിഴലിൽ നിറുത്തുന്ന ചില ശബ്ദസന്ദേശങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് ക്രൈംബ്രാഞ്ച് ലക്ഷ്യം.
ഈ മാസം 15ന് മുമ്പായി തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. കോടതി അവധിയായതിനാൽ 18 വരെ പൊലീസിന് സമയം ലഭിക്കും. മൂന്ന് മാസം കൂടി സമയം നീട്ടിനൽകണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പരിഗണിച്ചിട്ടില്ല.
അഭിഭാഷകരെ ചോദ്യം ചെയ്യും
വധഗൂഢാലോചനക്കേസിൽ ദിലീപിന്റെ അഭിഭാഷകരായ ഫിലിപ്പ് ടി. വർഗീസ്, സുജേഷ് മേനോൻ എന്നിവരെ ചോദ്യം ചെയ്യും. തെളിവ് നീക്കാൻ ആവശ്യപ്പെട്ടത് ഫിലിപ്പ് ടി. വർഗീസാണെന്ന് കേസിലെ ഏഴാം പ്രതി സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു. സായ് ശങ്കറിന്റെ ഐമാക്കുൾപ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ കണ്ടെത്താൻ ആവശ്യമെങ്കിൽ അഭിഭാഷകരുടെ ഓഫീസിൽ പരിശോധന നടത്തും.
രഹസ്യമൊഴിയെടുക്കും
ദിലീപിനും അഭിഭാഷകർക്കുമെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയ സായ് ശങ്കറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. അഭിഭാഷകർ ആവശ്യപ്പെട്ടത് പ്രകാരം ദിലീപിന്റെ രണ്ടു ഫോണുകളിലെ ഡേറ്റ വീണ്ടെടുക്കാൻ കഴിയാത്ത വിധം മായ്ച്ചെന്നാണു സായിയുടെ മൊഴി. നാളെ സായിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |