ന്യൂഡൽഹി: ഇന്ധന, പാചകവാത വില വർദ്ധനവിനെ ചൊല്ലി വിമാന യാത്രയ്ക്കിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മഹിളാ കോൺഗ്രസ് ആക്ടിംഗ് അദ്ധ്യക്ഷ നെറ്റ ഡിസൂസയും തമ്മിൽ വാക്കേറ്റം. ഡൽഹിയിൽ നിന്നും ഗുവാഹത്തിയിലേക്കുള്ള വിമാനം ലാൻഡ് ചെയ്ത് യാത്രക്കാർ ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്.
വിലവർദ്ധനവിനെക്കുറിച്ച് നെറ്റ ഡിസൂസ സ്മൃതിയോട് ചോദ്യമുന്നയിച്ചു. വിവിധ ക്ഷേമ പദ്ധതികളിലൂടെ കേന്ദ്ര സർക്കാർ പാവപ്പെട്ടവരെ സഹായിക്കുകയാണെന്ന് സ്മൃതി ഇറാനി മറുപടി പറഞ്ഞു. രാജ്യത്ത് പാവപ്പെട്ടവർക്ക് സൗജന്യ റേഷനും 1.83 ബില്യൺ ആളുകൾക്ക് സൗജന്യ വാക്സിനും നൽകുന്നു. പാചക വാതകത്തിനും ഗ്യാസ് സ്റ്റൗവിനും ക്ഷാമം നേരിടുകയാണെന്ന് നെറ്റ ഡിസൂസ പറഞ്ഞപ്പോൾ ദയവായി കള്ളം പറയരുതെന്ന് സ്മൃതി തിരിച്ചടിച്ചു.
തർക്കം തുടരുന്നതിനിടെ നിങ്ങൾ മറ്റ് യാത്രക്കാരുടെ വഴി തടയരുതെന്ന് സ്മൃതി, നെറ്റയോട് പറയുന്നുണ്ട്
വാക്പോരിന്റെ വീഡിയോ നെറ്റയാണ് ട്വിറ്ററിൽ പങ്ക് വച്ചത്.
'ഗുവാഹത്തി യാത്രയ്ക്കിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ കണ്ടു. പാചക വാതക വിലയെകുറിച്ചുള്ള ചോദ്യത്തിന് അവർ വാക്സിനെ കുറ്റപ്പെടുത്തുകയാണ്. അവർ പാവങ്ങളെയും കുറ്റപ്പെടുത്തി." നെറ്റ ട്വീറ്റ് ചെയ്തു.
ഇരുവരും പരസ്പരം വീഡിയോ പകർത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |