ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെപ്പോലെ രാഹുൽ ഗാന്ധിയും ബി.എസ്.പിയെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും മറ്റ് രാഷ്ട്രീയ പാർട്ടികളെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുമ്പ് ആദ്യം സ്വന്തം പാർട്ടിയെ വിലയിരുത്തണമെന്നും ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു. യു.പി തിരഞ്ഞെടുപ്പ് സംബന്ധിച്ച് രാഹുൽ ഗാന്ധി മായാവതിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അവർ.
കൻഷി റാം സി.ഐ.എ ഏജന്റാണെന്നായിരുന്നു രാജീവ് ഗാന്ധി ആരോപിച്ചിരുന്നത്. ഇപ്പോൾ മകനും അദ്ദേഹത്തിന്റെ പാത പിന്തുടരുകയാണ്. കേന്ദ്ര ഏജൻസികളെ താൻ ഭയപ്പെടുന്നുവെന്ന തെറ്റായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിന്റെ പ്രകടനം എന്തായിരുന്നുവെന്ന് വിലയിരുത്താൻ രാഹുൽ തയ്യാറാകണം. എന്നിട്ട് മതി ബി.എസ്.പിയെക്കുറിച്ച് സംസാരിക്കാൻ. ബി.എസ്.പിയുടെ പരാജയത്തെ കുറിച്ച് ഞങ്ങൾ വിലയിരുത്തിട്ടുണ്ട്. കോൺഗ്രസും അത്തരത്തിൽ പരിശോധന നടത്തട്ടെ. 2007 മുതൽ 2012 വരെ താൻ യു.പിയിൽ അധികാരത്തിലിരുന്നപ്പോൾ കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാർ ഞങ്ങളുടെ സർക്കാരിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയായിരുന്നുവെന്നും മായാവതി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |