SignIn
Kerala Kaumudi Online
Saturday, 20 April 2024 3.18 AM IST

കൂമ്പാരമഴമേഘങ്ങൾ കൂടുന്നു, ജീവനെടുത്ത് ഇടിമിന്നൽ...

thunder

തൃശൂർ: മുൻകാലങ്ങളേക്കാൾ കൂമ്പാരമേഘങ്ങൾ ധാരാളം രൂപംകൊളളുകയും അത് പിന്നീട് കൂമ്പാരമഴമേഘങ്ങളായി മാറുകയും ചെയ്യുന്നതോടെ ഇടിമിന്നലിന്റെ ശക്തിയും തീവ്രതയും ഏറുന്നു. എട്ടുകിലോമീറ്ററോളമാണ് സാധാരണമേഘങ്ങളുടെ ഉയരം. അതിനേക്കാൾ ഇരട്ടി ഉയരമുളള മേഘങ്ങൾ കൂടുന്നതാണ് അപകടകരമാകുന്നത്. ഇടിമിന്നൽ ശക്തിപ്രാപിക്കുന്നതിനും മേഘവിസ്‌ഫോടനത്തെത്തുടർന്നുളള ശക്തമായ മഴയ്ക്കും ഇത് കാരണമാകുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

മേഘത്തിനുള്ളിൽ നിന്ന് താഴോട്ടുള്ള വൈദ്യുതപ്രവാഹം കൂടുമ്പോഴാണ് മിന്നൽ അപകടകരമാകുന്നത്. ഒരു മേഘത്തിൽ നിന്ന് മറ്റൊന്നിലേക്കുളള മിന്നൽ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും അപകടരമല്ല. അതേസമയം, ചില സ്ഥലങ്ങളിൽ ഭൂമിയിലേക്കുളള വൈദ്യുതപ്രവാഹം കൂടുന്നുമുണ്ട്. ഹിമാലയൻ താഴ്‌വരകളിലും കേരളത്തിലുമെല്ലാം ഇത്തരം പ്രദേശങ്ങൾ ധാരാളമുണ്ട്. ഗോളരൂപത്തിൽ ഭൂമിയിൽ പതിക്കുന്ന മിന്നലിൽ വൻ വൈദ്യുതപ്രവാഹമുണ്ടാകും. ഇത് വൻദുരന്തങ്ങൾക്കും വഴിയൊരുക്കും. വേനൽമഴയിലും തുലാവർഷത്തിലും മിന്നൽ കൂടും. മിന്നലിന്റെ തീവ്രതയും പ്രവചനാതീതമാകും.

അടുത്തകാലത്ത് മിന്നലിനെക്കുറിച്ച് കൂടുതൽ പഠനങ്ങളുണ്ടാവുന്നില്ല. അപകടങ്ങളെക്കുറിച്ച് കൃത്യമായ കണക്കുകളും ലഭിക്കുന്നില്ല. മിന്നൽ ഭൂമിയിൽ പതിക്കുമ്പോൾ തന്നെ തിരിച്ച് ഇതേപാതയിലൂടെ വൈദ്യുതിപ്രവാഹം ഉണ്ടാകുന്നുണ്ട്. അതാണ് നമുക്ക് നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാനാകുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

മിന്നലുകൾ പ്രവനാതീതമാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുകൾ അവഗണിക്കരുത്. മേഘവിസ്‌ഫോടനത്തിന് കാരണമാകുന്ന കൂമ്പാരമഴമേഘങ്ങൾ സാധാരണഗതിയിൽ കാലവർഷക്കാലത്ത് രൂപം കൊള്ളാറില്ല. ഇത്തരം മേഘങ്ങളിൽ നിന്നാണ് ഇടിയോടു കൂടിയ മഴ ലഭിക്കുന്നത്. മേഘവിസ്‌ഫോടനത്തിന് ഉറവിടമാകുന്നതും ഈ വിഭാഗത്തിൽപ്പെട്ട മേഘങ്ങളാണ്.

- ഡോ. ഗോപകുമാർ ചോലയിൽ, കാലാവസ്ഥാ ഗവേഷകൻ, കാർഷിക സർവകലാശാല കാലാവസ്ഥാ വ്യതിയാന പഠന ഗവേഷണ അക്കാഡമി, മണ്ണുത്തി.

  • കാലാവസ്ഥ സുരക്ഷിതമല്ല

ജൂൺ ആദ്യം ആരംഭിച്ച് സെപ്തംബർ അവസാനം വരെ നീളുന്ന കാലവർഷക്കാലം, ഒക്‌ടോബർ നവംബർ മാസങ്ങളിലെ തുലാവർഷക്കാലം, ഡിസംബർ ജനുവരി മാസങ്ങളിലെ പൊതുവേ ചൂടുകുറഞ്ഞ കാലാവസ്ഥ, മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ വേനൽമഴ എന്നിങ്ങനെയാണ് കേരളത്തിലെ കാലാവസ്ഥാ വിന്യാസം. എന്നാലിപ്പോൾ മഴക്കാലത്തിലും മാറ്റങ്ങൾ ദൃശ്യമാകുന്നു. മഴപെയ്ത്തിന്റെ സ്വഭാവം മാറി. ഒരു ഋതുവിൽ കിട്ടേണ്ട മഴ ചിലപ്പോൾ ഒരൊറ്റ മാസം കൊണ്ട് ലഭിക്കുന്നു. ഒരാഴ്ച കൊണ്ടു പെയ്യേണ്ട മഴ ഒരൊറ്റദിവസം കൊണ്ടു പെയ്യുന്നു. ചിലപ്പോഴാകട്ടെ ഒരു മണിക്കൂർ കൊണ്ട് ഒരു ദിവസത്തെ മഴ പെയ്തിറങ്ങുന്നു. കാലവർഷക്കാലത്ത് മൊത്തം ലഭിക്കേണ്ട മഴ ചുരുങ്ങിയ സമയത്തിനുള്ളിൽ അതിശക്തമായി പെയ്‌തൊഴിയുന്ന പ്രവണത വർദ്ധിക്കുന്നു. മുൻകാലങ്ങളിൽ ഒറ്റദിവസത്തിനുള്ളിൽ നൂറു മില്ലി മീറ്ററിലധികം മഴ ലഭിക്കുന്ന അവസരം വിരളമായിരുന്നു. എന്നാൽ സമീപവർഷങ്ങളിൽ ഒറ്റദിവസം കൊണ്ട് 200, 400 മില്ലി മീറ്റർ മഴ ലഭിക്കുന്ന സാഹചര്യങ്ങൾ സാധാരണമാകുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.