കണ്ണൂർ: സി.പി.എം ഉന്നതാധികാര സമിതിയിൽ സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും പ്രാതിനിദ്ധ്യം ഉറപ്പാക്കാൻ പാർട്ടി നടത്തിയത് ചരിത്ര നീക്കമാണെന്ന് പോളിറ്റ് ബ്യൂറോയിൽ ഇതാദ്യമായി ഇടം നേടിയ ദളിത് പ്രതിനിധി രാമചന്ദ്ര ഡോം കേരളകൗമുദിയോട് പറഞ്ഞു.
പാർട്ടി സമൂഹത്തിന് നല്ലൊരു സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. പാർട്ടിക്ക് അടിത്തറയിട്ടവരിൽ തൊഴിലാളി വർഗത്തിൽ നിന്നുള്ള ആയിരക്കണക്കിന് ദളിതരുണ്ട്. വലിയ ഉത്തരവാദിത്വമാണ് പാർട്ടി ഏൽപ്പിച്ചത്. ചെറുപ്പം മുതൽ പാർട്ടിയുടെ തണലിൽ വളർന്ന ആളാണ് താൻ. ബംഗാളിൽ പാർട്ടിയെ ശക്തിപ്പെടുത്താനും ബി.ജെ.പി-തൃണമൂൽ ഫാസിസ്റ്റ് ശക്തികളെ എതിർക്കാനുമുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു..
നിലവിൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന രാമചന്ദ്ര ഡോം , ഡോക്‌ടർ ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ പ്രവർത്തകനായത്. 1989, 1991, 1996, 1998, 1999, 2004 വർഷങ്ങളിൽ പശ്ചിമ ബംഗാളിലെ ബിർഭൂമിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009-2014 കാലത്ത് ലോക്‌സഭയിൽ ഭോൽപൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചു. പാർട്ടി ചീഫ് വിപ്പായിരുന്നു. പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിൽ ചില്ല ഗ്രാമത്തിലെ ദളിത് കുടുംബത്തിൽ പിരു പാഡ ഡൊം, അചാലാ ബാലാ ഡോം ദമ്പതികളുടെ 9 മക്കളിൽ മൂന്നാമനായാണ് ജനനം. എൻ.ആർ.എസ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പഠനം കഴിഞ്ഞ് പ്രാക്ടീസ് തുടങ്ങിയെങ്കിലും ജോലി വേണ്ടെന്നു വച്ചു. ഭാര്യ: വന്ദനാ ഡോം, മകൾ: മധുരിമ . ജനറൽ സെക്രട്ടറി ഡി.രാജയിലൂടെ സി.പി.ഐ നേരത്തേ തന്നെ ഉന്നതാധികാര സമിതിയിൽ ദളിത് പ്രാതിനിദ്ധ്യം ഉറപ്പാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |