കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലെ കടകൾ ഒഴിപ്പിച്ചത് സംഘർഷത്തിൽ കലാശിച്ചു. കടയുടമകളും പൊലീസും തമ്മിലുണ്ടായ വാക്കേറ്റം കൈയ്യാങ്കളിയിൽ കലാശിച്ചു. കടയുടമകൾക്ക് പിന്തുണയുമായി കോൺഗ്രസ് നേതാക്കളുമെത്തിയപ്പോൾ മണിക്കൂറുകളോളം കെ.എസ്.ആർ.ടി.സി പരിസരം സംഘർഷാവസ്ഥയിലായി. ടാസ്റ്റിക് ലീഡ് പോയിന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ടീ, കോഫി ഷോപ്പുകളാണ് വൻ പൊലീസ് സന്നാഹത്തോടെയെത്തി കെ.ടി.ഡി.എഫ്.സി ഒഴിപ്പിച്ചത്. വിവരമറിഞ്ഞ് പ്രതിഷേധവുമായെത്തിയ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ് എന്നിവരുമായും പൊലീസ് വാക്കേറ്റമുണ്ടായി.
ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവങ്ങളുടെ തുടക്കം. കെട്ടിടം അലിഫ് ബിൽഡേഴ്‌സിന് കൈമാറുന്നതിന്റെ ഭാഗമായിട്ടായിരുന്നു കടകൾ ഒഴിപ്പിച്ചത്. കട നടത്തിപ്പുമായി ബന്ധപ്പെട്ട് കേസിൽ കോടതി വിധി തങ്ങൾക്കനുകൂലമാണെന്നും വിധിപ്പകർപ്പ് അടുത്ത ദിവസം ലഭിക്കുന്നതുവരെ ഒഴിപ്പിക്കൽ നിർത്തിവെക്കണമെന്നും ഉടമകളും കടയിലെ ജീവനക്കാരും ആവശ്യപ്പെട്ടെങ്കിലും പൊലീസും കെ.ടി.ഡി.എഫ്.സി അധികൃതരും അംഗീകരിച്ചില്ല. കെ.ടി.ഡി.എഫ്.സി നിയോഗിച്ച തൊഴിലാളികളെ ഉപയോഗിച്ച് കടയിലെ സാധനങ്ങൾ മുഴുവൻ പുറത്തേക്ക് മാറ്റിയിട്ടശേഷമാണ് കടകൾ പുതിയ പൂട്ടിട്ട് പൂട്ടി സീൽ ചെയ്തതത്.
@പാട്ടക്കരാർ റദ്ദാക്കണം
മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് അലിഫ് ബിൽഡേഴ്‌സിന് കെട്ടിടം കൈമാറുന്നത്. അനധികൃതമായുണ്ടാക്കിയ പാട്ടക്കരാർ റദ്ദാക്കണം. ശരിയായ കോടതിരേഖകളില്ലാതെ ഒഴിപ്പിക്കാനെത്തിയതിനെയാണ് എതിർത്തത്. കെ.എസ്.ആർ.ടി.സിക്ക് വലിയ ലാഭമുണ്ടാക്കാവുന്ന ബിൽഡിംഗ് ചില്ലറക്കാശിന് കുത്തകകൾക്ക് കൈമാറുന്നത് അംഗീകരിക്കാനാവില്ല. പാട്ടക്കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭം ആരംഭിക്കും.
-പ്രവീൺകുമാർ, ഡി.സി.സി.പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |