കോഴിക്കോട്: രാത്രിയിൽ അമിത പ്രകാശമുള്ള ലൈറ്റ് ഉപയോഗം തടയാൻ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന 'ഓപ്പറേഷൻ ഫോക്കസ്"പരിശോധനയിൽ കുടുങ്ങിയത് 767 വാഹനങ്ങൾ. ഈ കേസുകളിൽ നിന്നായി 15,37300 രൂപ പിഴയായും ഈടാക്കി. ട്രാൻസ്പോർട്ട് കമ്മീഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരം ഈ മാസം നാലുമുതലാണ് പരിശോധന ആരംഭിച്ചത്. അനധിക്യതമായി ലൈറ്റുകൾ ഘടിപ്പിക്കുക, വാഹനങ്ങളിൽ തീവ്ര വെളിച്ചമുള്ള സെർച്ച് ലൈറ്റ് ഘടിപ്പിക്കുക, ഡിം ബ്രൈറ്റ് ശരിയല്ലാത്ത രീതിയിൽ ഉപയോഗിക്കുക എന്നീ കുറ്റകൃത്യങ്ങൾക്കാണ് പ്രധാനമായും കേസെടുക്കുന്നത്.
ലേസർ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം തുടങ്ങിയവയ്ക്കും പിഴ കിട്ടും.
കർശനമായ പരിശോധനകൾക്കായി ജില്ലയിൽ കൂടുതൽ ഉദ്യോഗസ്ഥരെ രാത്രിയിൽ ജോലിയ്ക്കായി വിന്യസിപ്പിച്ചിട്ടുണ്ട്. അനധികൃതമായി ലൈറ്റുകൾ ഘടിപ്പിച്ച ഒരു കോൺട്രാക്ട് കേര്യേജ് വാഹനം ഗോവയിൽ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് മൂലം കത്തിനശിച്ചിരുന്നു. ഇതാണ് ഡിപ്പാർട്ട്മെന്റ് ഇങ്ങനെ ഒരു പ്രത്യേക പരിശോധന സംഘടിപ്പിക്കാനുള്ള കാരണമായി ഉത്തരവിൽ പറയുന്നത്. പരിശോധന ഈ മാസം 13 വരെ തുടരും. ക്രമക്കേടുകൾ കണ്ടെത്തിയ വാഹനങ്ങളിൽ നിന്ന് അനധികൃത ലൈറ്റുകൾ ഇളക്കി മാറ്റാൻ ഉടമ തന്നെ പണം ചെലവഴിക്കണം. ശേഷം രജിസ്റ്ററിംഗ് അതോറിറ്റി മുമ്പാകെ ഹാജരാകണം. നിശ്ചിത സമയപരിധിക്കുള്ളിൽ ഹാജരായില്ലെങ്കിൽ വാഹനത്തിന്റെ രജിസ്‌ട്രേഷനടക്കം റദ്ദുചെയ്യും.
ഇതുവരെ കേസുകൾ - 767
ഈടാക്കിയ പിഴ - 15,37300 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |