തൊടുപുഴ. ഭാഷയ്ക്കും ദേശത്തിനും അതീതമായ സർക്കസ് കൂടാരത്തിലെ പ്രണയത്തിന് അമ്പലനടയിൽ സാഫല്യം. തൊടുപുഴ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിലാണ് ബീഹാർ സ്വദേശി പിന്റോ മുർമുറുവും മഹാരാഷ്ട സ്വദേശിനി രേഷ്മയും താലി ചാർത്തിയത്. തൊടുപുഴയിൽ നടക്കുന്ന ജംബോ സർക്കസിലെ താരങ്ങളാണ്യ ഇരുവരും. മൂന്ന് വർഷം മുൻപാണ് ഇവർ പ്രണയത്തിലായത്. ജംബോ സർക്കസിന്റെ രണ്ടു ഗ്രൂപ്പുകളിലായിരുന്നു ഇരുവരും. പിന്റോ ഫ്ളൈയിംഗ് ട്രപ്പീസ്, ഗ്ലോബ് റൈഡിംഗ്, ലൂസ് വയർ, കത്തി അഭ്യാസം എന്നിവയിൽ വിദഗ്ദ്ധനാണ്. രേഷ്മ സാരി ബാലൻസിംഗ്, ഹൈ വീൽ സൈക്ലിംഗ് എന്നിവയാണ് അവതരിപ്പിക്കുന്നത്. സർക്കസ് വേദിയിൽ തിളങ്ങി നിൽക്കുമ്പോഴാണ് പിന്റോ രേഷ്മയെ തന്റെ പ്രണയം അറിയിക്കുന്നത്. തുടർന്ന് വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. കൊവിഡിനെ തുടർന്ന് സർക്കസ് കൂടാരങ്ങൾ അടച്ചു പൂട്ടിയതോടെ വിവാഹം നീണ്ടു പോയി. ഇപ്പോൾ സർക്കസ് വീണ്ടും സജീവമായതോടെയാണ് ഇരുവരും ഒന്നാകാൻ തീരുമാനിച്ചത്. ജംബോ സർക്കസ് ഉടമ ജയശങ്കറിന്റെ നേതൃത്വത്തിൽ ഇതിനായുള്ള ക്രമീകരണങ്ങൾ നടത്തി. വധൂവരന്മാരുടെ ബന്ധുക്കൾക്ക് പുറമെ ജംബോ സർക്കസിലെ മുഴുവൻ താരങ്ങളും ക്ഷേത്രം ജീവനക്കാരും വിവാഹത്തിന് സാക്ഷിയായി. പങ്കെടുത്തവർക്ക് മധുരവും വിതരണം നടത്തി. വധൂവരൻമാർക്കായി അടുത്ത ദിവസം സർക്കസ് കൂടാരത്തിൽ സൽക്കാരവും നടത്തും. ഇരുവർക്കും ഒരു തമ്പിൽ തന്നെ കഴിയാൻ സൗകര്യമൊരുക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |