കൊച്ചി: വിഷുക്കണിക്കും വിഷുസദ്യക്കുമൊപ്പം മലയാളിക്ക് വിഷുക്കാലത്ത് പടക്കങ്ങളും ഒഴിവാക്കാനാവില്ല. വിഷുവിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പടക്കവിപണി സജീവമായി. സാധാരണ പടക്കങ്ങൾക്കൊപ്പം ഇത്തവണ പുതിയ ഇനം പടക്കങ്ങളും എത്തിയിട്ടുണ്ട്. രണ്ടുവർഷക്കാലം തണുത്തുപോയ പടക്കക്കച്ചവടം ഇത്തവണയാണ് ഉണർന്നത്.
സർക്കാർ കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനു ശേഷമുള്ള ആദ്യ ആഘോഷം എന്ന നിലയിൽ ഇത്തവണത്തെ വിഷു കളറാക്കാനാണ് മലയാളികളുടെ തീരുമാനം. ആളുകൾ പടക്കം വാങ്ങി സ്റ്റോക്ക് ചെയ്തുകഴിഞ്ഞതായി കച്ചവടക്കാർ പറയുന്നു. ശബ്ദത്തേക്കാൾ ഏറെ വർണവിസ്‌മയം നൽകുന്ന പടക്കങ്ങൾക്കാണ് ഇത്തവണ ആവശ്യക്കാർ ഏറെ. ശിവകാശിയിൽ നിന്ന് ഇത്തരം പടക്കങ്ങൾ വലിയ തോതിൽ കച്ചവടക്കാർ ഇറക്കിയിട്ടുണ്ട്.
വിലയും കൂടി
കൊവിഡ് പ്രതിസന്ധിയും ഇന്ധനവിലവർദ്ധനയും പടക്കങ്ങളുടെ വിലയും കൂട്ടിയിട്ടുണ്ട്. ഓരോ ഇനത്തിനും 25 ശതമാനത്തോളം വിലകൂടിയിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. പടക്കനിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളായ പേപ്പർ, കാഡ്ബോർഡ്, കെമിക്കൽസ്, ആസിഡ് എന്നിവയുടെ വിലയാണ് വർദ്ധിച്ചത്.
പടക്കവില
(കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും ചുവടെ)
ചക്രം- 80, 90
പൂത്തിരി- 130, 150
കാൻഡിൽ- 80, 90
ബീഡിപടക്കം- 40, 50
പുതിയ വെറൈറ്റി
ഹെലികോപ്റ്റർ- മുകളിലേക്ക് ഉയർന്ന് രണ്ട് നിറത്തിൽ പൊട്ടും: അഞ്ചെണ്ണം- 200 രൂപ
ഓൾഡ് ഈസ് ഗോൾഡ്- ഓലപ്പടക്കത്തിന് പകരം- 200 രൂപ
ചിമ്പാൻസി- 250 രൂപ
ടോപ് ഗൺ- 200 രൂപ
ഗ്രാൻഡ്സ്‌ലാം കാൻഡി ക്രഷ്- 450
സ്റ്റോക്കില്ല
ആവശ്യക്കാർ ഏറിയതോടെ പടക്കങ്ങളുടെ സ്റ്റോക്കും തീർന്നിട്ടുണ്ട്. ബീഡി പടക്കം, കാൻഡിൽ എന്നിവ നിലവിൽ സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. ആളുകൾ കൂടുതൽ അന്വേഷിച്ചു വരുന്ന പടക്കങ്ങളാണിവ. കൂടുതൽ സ്റ്റോക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കച്ചവടക്കാർ.
"കഴിഞ്ഞ രണ്ടുവർഷം തീരെ കച്ചവടം നടന്നിരുന്നില്ല. എന്നാൽ ഇത്തവണ എല്ലാവരും വലിയ രീതിയിൽ തന്നെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനാൽ തന്നെ നിരവധി ആളുകൾ പടക്കം വാങ്ങാൻ എത്തുന്നുണ്ട്."
ലിനോൾഫ് ജോസഫ്
ഫ്ലാഷ് ഫയർ വർക്സ്,
തൃപ്പൂണിത്തുറ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |