വോട്ടെടുപ്പ് ബഹിഷ്‌കരിച്ച ഇമ്രാൻ രാജിവച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ 23-ാമത് പ്രധാനമന്ത്രിയായി ഷെഹബാസ് ഷെരീഫ് ഇന്നലെ അധികാരമേറ്റു. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്) അദ്ധ്യക്ഷനുമായ ഷെഹബാസാണ് (70) പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിച്ച് ഇമ്രാനെ താഴെയിറക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. മൂന്നുതവണ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായിരുന്നു ഷെഹബാസ്.
ഇന്നലെ ഉച്ചയ്ക്ക് ചേർന്ന ദേശീയ അസംബ്ളി ഇമ്രാനും പി.ടി.ഐയിലെ മറ്റംഗങ്ങളും ബഹിഷ്കരിക്കുകയും രാജി വയ്ക്കുകയും ചെയ്തതോടെ 174 വോട്ടുകൾ നേടി ഷെഹബാസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 'കള്ളന്മാർക്കൊപ്പം സഭയിലിരിക്കില്ലെന്ന് ' ഇമ്രാൻ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി കഴിഞ്ഞ ദിവസം രാജിവച്ചതിനെ തുടർന്ന് സഭാംഗമായ അയാസ് സാദിഖ്വിയാണ് വോട്ടെടുപ്പ് നടത്തിയത്.
പി.ടി.ഐ നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ ഷാ മഹമ്മൂദ് ഖുറേഷിയെ എതിരാളിയായി മത്സരിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ദേശീയ അസംബ്ളിക്ക് മുന്നോടിയായി ഇമ്രാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പി.ടി.ഐ യോഗം എല്ലാവരും രാജിവയ്ക്കാൻ തീരുമാനിക്കുകയായിരന്നു.
അതിനിടെ, ഷെഹബാസ് ഷെരീഫിന്റെയും മകൻ ഹംസ ഷഹബാസിന്റെയും 1400 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ മുൻകൂർ ജാമ്യം ഏപ്രിൽ 27 വരെ കോടതി നീട്ടി.
1600 കോടിയുടെയും 800 കോടി യുടെയും രണ്ട് അഴിമതിക്കേസുകൾ നേരിടുന്ന ഒരാളെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത് രാജ്യത്തിന് അപമാനകരമാണ്
-ഇമ്രാൻ ഖാൻ
ഇത് നീതിയുടെ വിജയം. വിദേശ ശക്തികളെ ഉപയോഗിച്ച് ഞങ്ങൾ ഗൂഢാലോചന നടത്തിയതിന് എന്തെങ്കിലും തെളിവുണ്ടെങ്കിൽ, ഞാൻ ഉടൻ രാജിവയ്ക്കും
-ഷെഹബാസ് ഷെരീഫ്
പാകിസ്ഥാന്റെ ചരിത്രത്തിൽ അവിശ്വാസവോട്ടെടുപ്പിലൂടെ പുറത്തായ ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ. 2018 ഓഗസ്റ്റ് 18നാണ് ഇമ്രാൻ ഖാൻ (69) അധികാരമേറ്റത്. മൂന്നു വർഷവും ഏഴു മാസവും അധികാരത്തിലിരുന്നു. പാകിസ്ഥാനിൽ ഒരു പ്രധാനമന്ത്രിയും കാലാവധി തികച്ചിട്ടില്ലെന്ന ചരിത്രം ഇമ്രാനിലൂടെയും ആവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |