മുംബയ് : ഐ.പി.എല്ലിൽ ഇന്ന് തെക്കേ ഇന്ത്യയിലെ സൂപ്പർ ടീമുകളുടെ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സും തമ്മിൽ നവി മുംബയ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇരു ടീമുകളുടെയും അഞ്ചാം മത്സരമാണിത്.
കഴിഞ്ഞ സീസണിൽ ധോണിക്ക് കീഴിൽ തങ്ങളുടെ നാലാം ഐ.പി.എൽ കിരീടമുയർത്തിയ ചെന്നൈ സൂപ്പർ കിംഗ്സ് ഇത്തവണ പുതിയ നായകൻ രവീന്ദ്ര ജഡേജയ്ക്ക് കീഴിലിറങ്ങി ആദ്യ നാലുമത്സരങ്ങളിലും തോറ്റിരിക്കുകയാണ്.
ഈ നാണക്കേടിൽ നിന്ന് തലയുയർത്തി സീസണിലെ ആദ്യ വിജയം നേടുകയെന്ന വലിയ വെല്ലുവിളിയാണ് ഇന്ന് ചെന്നൈയ്ക്ക് മുന്നിലുള്ളത്.
സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോറ്റു തുടങ്ങിയ ചെന്നൈ തുടർന്ന് ലക്നൗ സൂപ്പർ ജയന്റ്സ്, പഞ്ചാബ് കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവരോടും തോറ്റ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.
ധോണി,ജഡേജ,മൊയീൻ അലി,റോബിൻ ഉത്തപ്പ,അമ്പാട്ടി റായ്ഡു,ഡ്വെയ്ൻ പ്രിട്ടോറിയസ്,ശിവം ദുബെ തുടങ്ങിയ മികച്ച താരങ്ങൾ ചെന്നൈ നിരയിലുണ്ടെങ്കിലും ടീമെന്നന്ന നിലയിൽ ഉണർന്നു കളിക്കാൻ സീസണിൽ ഇതുവരെ അവർക്ക് കഴിഞ്ഞിട്ടില്ല.
ഇനിയുള്ള ഓരോ തോൽവിയും ചെന്നൈയുടെ പ്ളേ ഒാഫ് സാദ്ധ്യതകളെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ രവീന്ദ്ര ജഡേജ നല്ല സമ്മർദ്ദത്തിലാണ്.
ആർ.സി.ബിയും ഇക്കുറി പുതിയ നായകന് കീഴിലാണ് ഇറങ്ങിയിരിക്കുന്നത്. ഇതുവരെ കിരീടം നേടിക്കൊടുക്കാൻ കഴിയാത്തതിനാൽ പടിയിറങ്ങിയ വിരാടിന് പകരം ദക്ഷിണാഫ്രിക്കക്കാരൻ ഫാഫ് ഡുപ്ളെസിയാണ് ആർ.സി.ബിയെ നയിക്കുന്നത്.
ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോട് അഞ്ചുവിക്കറ്റിന് തോറ്റെങ്കിലും തുടർന്ന് കൊൽക്കത്ത,രാജസ്ഥാൻ റോയൽസ്,മുംബയ് ഇന്ത്യൻസ് എന്നിവരെ തോൽപ്പിച്ച് ആത്മവിശ്വാസം വീണ്ടെടുത്ത ആർ.സി.ബി ആറു പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ്.
ഡുപ്ളെസി,കൊഹ്‌ലി,ദിനേഷ് കാർത്തിക് തുടങ്ങിയ പരിചയസമ്പന്നർക്കൊപ്പം അനുജ് റാവത്ത്,ഷെർഫാനേ റുതർ ഫോർഡ്,വാനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ് തുടങ്ങിയ യുവനിരയും ചേരുന്നതാണ് ആർ.സി.ബിയുടെ കരുത്ത്.
7.30 pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്
ആദ്യ മത്സരങ്ങളിലും തോറ്റെങ്കിലും രവീന്ദ്ര ജഡേജയുടെ നായകശേഷിയിൽ ടീമിന് ഒരു സംശയവുമില്ല. ഞങ്ങൾ വിജയത്തിലേക്ക് തിരിച്ചുവരികതന്നെ ചെയ്യും.
- ഡേവിഡ് ഹസി,
ചെന്നൈ ബാറ്റിംഗ് കോച്ച്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |