തമിഴ്നാട് - കേരള പൊലീസ് സംയുക്ത തെരച്ചിൽ തുടങ്ങി
നാഗർകോവിൽ: കവർച്ചാക്കേസ് വിചാരണയ്‌ക്കായി കോടതിയിലെത്തിച്ച കൊലക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു. പാറശാല നെടുവിള സ്വദേശി ബാബുവാണ് (48) രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്‌ക്ക് 1.30ന് പൂജപ്പുര ജയിലിൽ നിന്നെത്തിച്ച പ്രതി കുഴിത്തുറ കോടതിയിൽ നിന്നാണ് രക്ഷപ്പെട്ടത്.
2013ൽ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ പാറശാല പൊലീസ് അറസ്റ്റുചെയ്‌ത ബാബുവിനെ കോടതി ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷിച്ചിരുന്നു. 2018 മുതൽ പൂജപ്പുര ജയിലിൽ കഴിഞ്ഞിരുന്ന ഇയാളെ 2007ൽ മാർത്താണ്ഡം പൊലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിന്റെ വിചാരണയ്ക്കായാണ് ഇന്നലെ പൂജപ്പുരയിൽ നിന്ന് കുഴിത്തുറയിലെത്തിച്ചത്. കോടതി നടപടികൾ ആരംഭിച്ചപ്പോൾ പൂജപ്പുര സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാർ ബാബുവിനെ കൈവിലങ്ങഴിച്ച് കോടതി മുറിക്കുള്ളിലേക്ക് കയറ്റി നിറുത്തിയതിന് പിന്നാലെയാണ് ഇയാൾ കോടതി മുറിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്.
കോടതിയിൽ നിന്ന് ബാബു പുറത്തിറങ്ങി ഓടിയശേഷമാണ് സംഭവം പൊലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. എസ്കോർട്ട് പോയ പൊലീസുകാരും കുഴിത്തുറ കോടതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും ബാബുവിനെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. തുടർന്ന് കേരള പൊലീസ് ഉദ്യോഗസ്ഥർ കളിയിക്കാവിള സ്റ്റേഷനിൽ സംഭവം റിപ്പോർട്ട് ചെയ്‌തു. തുടർന്ന് തമിഴ്നാട് പൊലീസും തിരുവനന്തപുരം റൂറൽ പൊലീസും ബാബുവിനായി സംയുക്തമായി തെരച്ചിൽ തുടങ്ങി.
പാറശാല പൊലീസ് ബാബുവിന്റെ വീട്ടിലെത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിവരങ്ങൾ ശേഖരിച്ചു. ജയിലിൽ ബാബുവുമായി അടുപ്പമുണ്ടായിരുന്നവരും ജയിലിൽ നിന്ന് പുറത്തിറങ്ങിയവരുമായ പ്രതികളുടെ വിവരങ്ങളും പൂജപ്പുര പൊലീസും ജയിൽ അധികൃതരിൽ നിന്ന് മനസിലാക്കി. തമിഴ്നാട്ടിലും കേരളത്തിലും ബാബുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി രക്ഷപ്പെടാനിടയായ സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ചും തമിഴ്നാട് ക്യൂ ബ്രാഞ്ചും വിവരങ്ങൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |