പ്രമാടം : മഴ തുടരുന്ന സാഹചര്യത്തിൽ മടവീഴ്ച പേടിയിലാണ് പ്രധാന പാടശേഖരങ്ങൾ. ഒരാഴ്ചയായി തുടരുന്ന മഴ വരും ദിവസങ്ങളിൽ വീണ്ടും ശക്തിയാർജ്ജിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിപ്പാണ് കർഷകരെ ആശങ്കയിലാക്കുന്നത്. വേനൽ മഴ അപ്രതീക്ഷിതമായി എത്തിയതിനാൽ പാടശേഖരസമിതികളും കർഷകരും വേണ്ടത്ര മുൻകരുതലുകൾ എടുത്തിരുന്നില്ല.
പാടശേഖരങ്ങളിലെ ജലലഭ്യത ഉറപ്പാക്കാൻ സ്ഥാപിച്ചിട്ടുള്ള ഭൂരിഭാഗം മടകളും ബലക്ഷയം
നേരിടുന്നവയാണ്. എല്ലാ പാടങ്ങളിലേക്കും വെള്ളം ലഭ്യമാകുന്ന രീതിയിൽ പ്രധാന തോടുകളിലാണ് കൂടുതൽ മടകളും സ്ഥാപിച്ചിട്ടുള്ളത്. വേനൽക്കാലത്തും മഴക്കാലത്തും മടകൾ വഴിയാണ് പാടശേഖരങ്ങളിലെ വെള്ളത്തിന്റെ അളവ് നിയന്ത്രിച്ച് കൃഷിയെ രക്ഷിക്കുന്നത്. തെങ്ങും കവുങ്ങും വാഴപ്പിണ്ടിയും ഓലയും ഈറയും കച്ചിയും ചെളിയും ഒക്കെ ഉപയോഗിച്ചാണ് മടകൾ നിർമ്മിച്ച് വെള്ളം തടഞ്ഞുനിറുത്തുന്നത്. കൊയ്ത്ത് കഴിഞ്ഞ ശേഷം ഇവ ബലപ്പെടുത്താമെന്നാണ് മിക്ക പാടശേഖര സമിതികളും തീരുമാനിച്ചിരുന്നത്. എന്നാൽ മഴ കനത്തതോടെ പാടശേഖരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. മഴ സമയങ്ങളിൽ വലിയ തോടുകൾ ഉൾപ്പടെ പെട്ടെന്ന് നിറഞ്ഞു.
കൊയ്യാൻ പാകമായ ഏക്കറ് കണക്കിന് പാടങ്ങളിലെ നെൽ കൃഷികൾ ഇപ്പോൾ വെള്ളത്തിലാണ്.
മട വീണാൽ ദിവസങ്ങളോളം വെള്ളക്കെട്ട് രൂപപ്പെടുകയും കൃഷി പൂർണ്ണമായും നശിക്കുകയും ചെയ്യും. അപ്പർകുട്ടനാടിന് പുറമെ ജില്ലയിലെ പ്രധാന പാടശേഖരങ്ങളായ പന്തളം, ആറൻമുള, വള്ളിക്കോട്, പ്രമാടം എന്നിവിടങ്ങളിലും ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ മഴയിൽ പ്രമാടം പഞ്ചായത്തിലെ ഇളകൊള്ളൂരിലും വെട്ടൂരും മടവീണ് വ്യാപകമായി കൃഷി നാശം സംഭവിച്ചിരുന്നു.
വള്ളിക്കോട് നരിക്കുഴി പാടശേഖരത്തിലെ ചെമ്പത പ്രദേശത്ത് പതിനഞ്ച് ഏക്കറോളം പ്രദേശത്തെ നെൽകൃഷി വെള്ളത്തിലാണ്. നരിക്കുഴി പ്രദേശത്ത് കൊയ്ത്ത് ആരംഭിച്ച ശേഷം രണ്ട് ദിവസം തുടർച്ചയായി മഴ പെയ്തിരുന്നു. ഇതോടെ കൊയ്ത്ത്, മെതി യന്ത്രങ്ങൾ ചേറിൽ താഴ്ന്നുപോവുകയും പണികൾ മുടങ്ങുകയും ചെയ്തു . തലച്ചേമ്പ് ഏലായിൽ കൊയ്ത്ത് കഴിഞ്ഞ് യന്ത്ര സഹായത്തോടെ കെട്ടിയ കച്ചി വെള്ളത്തിൽ കിടന്ന് നശിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |