ആലപ്പുഴ: കൊവിഡ് ഇളവുകൾ പൂർണമായും മാറി രാത്രികാല വാഹന പരിശോധനയടക്കം പുന:രാരംഭിക്കുന്നതോടെ മദ്യപിച്ച് വാഹനമോടിക്കുന്നവർ കുടുങ്ങും. കൊവിഡ് സാഹചര്യത്തിൽ രണ്ട് വർഷമായി ആൽക്കോമീറ്റർ പരിശോധന നിർത്തിവച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഡി.ജി.പിയുടെ പ്രത്യേക നിർദ്ദേശം വന്നതോടെ ജില്ലയിലും പരിശോധനകൾ പുന:രാരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് പറഞ്ഞു. പൊലീസും മോട്ടോർ വാഹന വകുപ്പും അൽക്കോമീറ്റർ പരിശോധനകൾ നടത്താറുണ്ട്. 2020 മാർച്ചിലാണ് അവസാനമായി സംസ്ഥാനത്ത് പരിശോധന നടന്നത്. പുതിയ ഉത്തരവനുസരിച്ച് മാസ്ക്ക് മാറ്റിതന്നെ ബ്രത്ത് അനലൈസർ ഉപയോഗിച്ച് പരിശോധന നടത്താൻ കഴിയും. മാസ്ക്ക് മാറ്റി പരിശോധിക്കുന്നതിൽ എതിർപ്പ് രേഖപ്പെടുത്തുന്നവരെ ആശുപത്രിയിലെത്തിച്ചാവും പരിശോധിക്കുക.
പിഴ ഖജനാവിന്
കഴിഞ്ഞ രണ്ട് വർഷങ്ങളായി വാഹന പരിശോധനാ ഇനത്തിൽ വലിയ നഷ്ടമാണ് ഖജനാവ് നേരിട്ടിരുന്നത്. പരിശോധനകൾ പൂർണ തോതിൽ തിരിച്ചുവരുന്നതോടെ ഇതിന് മാറ്റം വരും. കൊവിഡ് കാലത്ത് അൽക്കോമീറ്റർ പരിശോധനയില്ലെന്ന ബലത്തിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിരുന്നു. ഡി.ജി.പിയുടെ ഉത്തരവിന് തൊട്ടുപിന്നാലെ ജില്ലയിൽ പരിശോധനകൾ ഊർജ്ജിതമാക്കാൻ ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു. അടുത്ത ദിവസങ്ങളോടെ മാത്രമേ, എത്ര പേർ നിയമലംഘനത്തിന് കുടുങ്ങിയെന്ന് വ്യക്തമാകൂ. ഇന്റലിജൻസ് കാമറകളുടെ പ്രവർത്തനം കൂടി ആരംഭിക്കുന്നതോടെ നിയമലംഘകർക്ക് മേൽ പിടിമുറുകും.
മദ്യപിച്ച് വാഹനം ഓടിച്ചാൽ - 10,000 രൂപ / ആറ് മാസം തടവ്
കുറ്റം ആവർത്തിച്ചാൽ - 15000 രൂപ പിഴ / രണ്ട് വർഷം തടവ്
ആംബുലൻസുകൾക്ക് വഴി മാറിയില്ലെങ്കിൽ - 10,000 രൂപ
സാങ്കേതിക പ്രശ്നം വരില്ല
രണ്ട് വർഷമായി പ്രവർത്തിക്കാതിരിക്കുകയാണെങ്കിലും ആൽക്കോമീറ്റർ പരിശോധനയ്ക്കുപയോഗിക്കുന്ന ബ്രത്ത് അനലൈസറിന്റെ പ്രവർത്തന ക്ഷമതയ്ക്ക് യാതൊരു കോട്ടവും തട്ടില്ലെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.
.........................................
പരിശോധനകൾ പുന:രാരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ശക്തമാകും.
ജി.ജയദേവ്, എസ്.പി, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |