തിരുവനന്തപുരം: കൃഷിനാശം സംഭവിക്കുമ്പോൾ, കടക്കെണിയിൽ വീഴാതെ രക്ഷിക്കാനുള്ള നഷ്ടപരിഹാര പദ്ധതികൾ അപര്യാപ്തമാണെന്നതിന് തെളിവായി വീണ്ടും കർഷകന്റെ ആത്മഹത്യ. വ്യാപക കൃഷി നാശം സംഭവിക്കുമ്പോൾ അതിനനുസൃതമായ തുക യഥാസമയം അനുവദിക്കാത്തതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. വിള ഇൻഷ്വറൻസ് തുകപോലും യഥാസമയം ലഭിക്കുന്നില്ല.
പാട്ടത്തിനെടുത്ത ഭൂമിയിലടക്കം ഏഴ് ഏക്കറിൽ വർഷങ്ങളായി നെൽകൃഷി ചെയ്യുന്ന
തിരുവല്ല നിരണം വടക്കുംഭാഗം കാണാത്ര പറമ്പ് വീട്ടിൽ രാജീവൻ പാടത്തിന് സമീപം ജീവനൊടുക്കിയത് കർഷക ആത്മഹത്യകളിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ്.
കഴിഞ്ഞ വർഷം മാസങ്ങളോളം നീണ്ടുനിന്ന മഴയിൽ ഉണ്ടായ കടുത്ത നഷ്ടം നികത്താനായി പ്രതീക്ഷയോടെ കൃഷിയിറക്കിയ കർഷകരെ കഴിഞ്ഞ ദിവസങ്ങളിലെ വേനൽ മഴയാണ് ചതിച്ചത്. ഇതോടെ കടം വാങ്ങിയും വായ്പയെടുത്തും കൃഷിയിറക്കിയ കർഷകർ ആത്മഹത്യാ മുനമ്പിലായി. കൃഷിക്ക് ചെലവായ തുകയുടെ പത്തിലൊന്നുപോലും നഷ്ടപരിഹാരമായി കിട്ടാറില്ല.
നഷ്ടപരിഹാരം തുച്ഛം
കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരമായി കിട്ടുന്ന തുക വളരെ കുറഞ്ഞുപോകുന്നതാണ് കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. 25 സെന്റ് നെൽകൃഷിക്ക് വിള ഇൻഷ്വറൻസിൽ രജിസ്റ്റർ ചെയ്തവർക്ക് ലഭിക്കുന്നത് 15,000 മുതൽ 35,000 രൂപയാണ്. പ്രകൃതിക്ഷോഭ ദുരിതാശ്വാസമായി ലഭിക്കുന്നത് 5400 രൂപയും. വിള ഇൻഷ്വറൻസ് ഇല്ലാത്തവർക്ക് ആകെ 5400 രൂപ മാത്രമേ ലഭിക്കൂ. ഇത് ആകെ ചെലവിന്റെ പത്തിലൊന്നുപോലും വരില്ല.
മഹാപ്രളയത്തിൽ
21 ആത്മഹത്യ
2018 ലെ മഹാപ്രളയത്തിൽ കൃഷി നാശം സംഭവിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് 21 കർഷകർ ആത്മഹത്യ ചെയ്തു. ഒൻപതുപേർ ഇടുക്കിയിലും വയനാട്ടിലും ജീവനൊടുക്കി.കണ്ണൂരിൽ രണ്ടുപേരും കാസർകോട്ട് ഒരാളും ആത്മഹത്യ ചെയ്തു.
.................................................
10 ദിവസം, 261.9 കോടി നഷ്ടം
കഴിഞ്ഞ പത്തു ദിവസത്തിനിടെ മഴയിൽ 11,109 ഹെക്ടറിലെ കൃഷി നശിച്ചു. 52,361കർഷകരുടെ പ്രതീക്ഷയാണ് തകർന്നത്.
വിള ഇൻഷ്വറൻസ് തുച്ഛം
9,339 കോടി:
2021 ജനുവരി മുതൽ
നവംബർ വരെ കൃഷിനാശം
2,65,986:
കെടുതിക്കിരയായ
കർഷകർ
32 കോടി രൂപ:
ധനകാര്യവകുപ്പ്
അനുവദിച്ചത്
10 കോടി:
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
ഫണ്ടിൽ നിന്ന്
22 കോടി:
കേന്ദ്രത്തിന്റെ
വിള ഇൻഷ്വൻസ്
പ്രകാരം അനുവദിച്ചത്
11 കോടി:
വിള ഇൻഷ്വറൻസിലെ
സംസ്ഥാന വിഹിതം
................................................
`കൃഷിനാശത്തിന് നഷ്ടപരിഹാരം ഉടൻ നൽകാൻ നടപടി സ്വീകരിക്കും. ഇൻഷ്വറൻസിന്റെ വ്യവസ്ഥ പുതുക്കും. കൃഷി നശിച്ച കർഷകർക്ക് കഴിയുന്നത്ര സഹായം നൽകും.'
-പി.പ്രസാദ്
കൃഷി മന്ത്രി
#യു.ഡി.എഫ് സംഘം
ഇന്ന് കുട്ടനാട്ടിൽ
കുട്ടനാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം ഇന്ന് രാവിലെ 9.30 ന് കുട്ടനാട് സന്ദർശിക്കും.
നെൽകൃഷി നശിച്ചു; പാടത്തിന് സമീപം മരത്തിൽ ജീവനൊടുക്കി
തിരുവല്ല: ഏക്കറു കണക്കിന് പാടത്തെ നെൽകൃഷി നശിച്ചതോടെ വായ്പകൾ തിരിച്ചടയ്ക്കാനാവാതെ കടക്കെണിയിലാവുകയും ഇൻഷ്വറൻസ് നഷ്ടപരിഹാരം കിട്ടതെവരികയും ചെയ്തതോടെ കർഷകൻ പാടത്തിന് സമീപം ജീവനൊടുക്കി.
അപ്പർ കുട്ടനാട്ടിൽ തിരുവല്ല നിരണം വടക്കുംഭാഗം കാണാത്ര പറമ്പ് വീട്ടിൽ രാജീവനാണ് (49) പാട്ടത്തിന് കൃഷിചെയ്യുന്ന നെൽപാടത്തിന് സമീപത്തെ മരത്തിൽ ഞായറാഴ്ച രാത്രി തൂങ്ങിമരിച്ചത്.
സ്വന്തം ഭൂമിക്കു പുറമേ, പാട്ടത്തിനെടുത്തതിലടക്കം ഏഴേക്കറിലാണ് വർഷങ്ങളായി നെൽകൃഷി ചെയ്യുന്നത്.
മൂന്ന് ബാങ്കുകളിൽ നിന്നും അയൽക്കൂട്ടത്തിൽ നിന്നും വായ്പയെടുത്തിരുന്നു. കഴിഞ്ഞ വർഷങ്ങളിലെ വെള്ളപ്പൊക്കത്തിലും ഇപ്പോഴത്തെ വേനൽമഴയിലും കൃഷി നശിച്ചിരുന്നു. ഇതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ വർഷം കൃഷി ഇൻഷ്വർ ചെയ്തിരുന്നെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ല. ഇതിനെതിരെ രാജീവനും ഭാര്യയുമടക്കം നിരണത്തുതടം പാടശേഖരത്തിലെ പത്ത് കർഷകർ ഹൈക്കോടതിൽ ഹർജി നൽകിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ വേനൽമഴയിൽ കൃഷി പൂർണമായും വെള്ളത്തിലായതോടെ രാജീവന് പിടിച്ചുനിൽക്കാൻ കഴിയാതായി. ബാങ്കുകൾക്ക് പുറമെ പുരുഷ സ്വയംസഹായ അയൽക്കൂട്ടത്തിൽ നിന്ന് ഉയർന്ന പലിശയ്ക്ക് നാലുലക്ഷം രൂപയും വായ്പയെടുത്തിരുന്നു. ഇതും തിരിച്ചടയ്ക്കേണ്ട സമയം കഴിഞ്ഞിരുന്നു. വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിലായിരുന്നു രാജീവനെന്ന് ബന്ധുക്കൾ പറഞ്ഞു. വായ്പാ കുടിശിക എത്രയെന്ന് വീട്ടുകാരെ അറിയിച്ചിരുന്നില്ല.
2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട രാജീവന്റെ കുടുംബം സ്വകാര്യ സ്ഥാപനം നിർമ്മിച്ചു നൽകിയ വീട്ടിലാണ് താമസം. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് നടക്കും. ഭാര്യ: പുഷ്പലത. മക്കൾ: വിഷ്ണു, അമ്പാടി (പ്ലസ് ടു വിദ്യാർത്ഥി).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |