കൊച്ചി: വധഗൂഢാലോചന കേസിൽ ഏഴാം പ്രതി സൈബർ വിദഗ്ദ്ധൻ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കിയേക്കും. ദിലീപിന്റെ ഫോണിൽ നിന്ന് ചില നിർണായക വിവരങ്ങൾ സായ്‌ശങ്കർ മായ്ച്ചു കളഞ്ഞെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെ തുടർന്നാണ് തെളിവുനശിപ്പിക്കൽ ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തി ഏഴാം പ്രതിയാക്കിയത്. ദിലീപിനും അഭിഭാഷകർക്കുമെതിരെ ഗുരുതര വെളിപ്പെടുത്തൽ നടത്തിയ സായിയുടെ രഹസ്യമൊഴി എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകർ ആവശ്യപ്പെട്ടതനുസരിച്ച് ദിലീപിന്റെ രണ്ട് ഐ ഫോണുകളിൽ നിന്ന് 12 ചാറ്റുകളും ഫോട്ടോകളുമുൾപ്പെടെയുള്ള രേഖകളാണ് ഇയാൾ നീക്കിയത്. ദിലീപിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്. രേഖകളിൽ കോടതിയിലെ കൈയെഴുത്ത് പകർപ്പുകളും മറ്റും ഉണ്ടായിരുന്നെന്ന് സായ് വ്യക്തമാക്കിയിരുന്നു. സായിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.
അന്വേഷണ ഉദ്യോഗസ്ഥൻ
ഇന്ന് ഹാജരാകണം
കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതി തേടി കോടതിയിൽ നൽകിയ അപേക്ഷ മാദ്ധ്യമങ്ങളിൽ വന്നതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് ഇന്ന് വിചാരണക്കോടതിയിൽ നേരിട്ടു ഹാജരായി വിശദീകരണം നൽകണം. എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതിയിലാണ് ഹാജരാകേണ്ടത്. അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന കോടതിയുടെ നിർദ്ദേശത്തിനുവിരുദ്ധമായി അന്വേഷണ ഉദ്യോഗസ്ഥൻ രേഖകൾ പുറത്തുവിട്ടെന്നാണ് ആരോപണം. നടിയെ ആക്രമിച്ച കേസിന്റെ ഭാഗമായി നാളെ ഉച്ചയ്ക്ക് കാവ്യയെ അന്വേഷണസംഘം ചോദ്യം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |