സമൂഹത്തിൽ ജാതിവിവേചനം അതിന്റെ പാരമ്യത്തിൽ നിന്ന കാലത്ത് നവോത്ഥാനത്തിനായി പോരാടിയ മഹാകവിയാണ് കുമാരനാശാൻ. ആശാന് സാമൂഹിക നവോത്ഥാനം വെറും സങ്കല്പമായിരുന്നില്ല; അതിനായി കർമ്മപഥത്തിൽ അദ്ദേഹം അക്ഷീണം അദ്ധ്വാനിച്ചു. 1903ൽ എസ്.എൻ.ഡി.പി യോഗം സ്ഥാപിതമായപ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ശ്രീനാരായണ ഗുരുദേവനു മുന്നിൽ ജ്വലിച്ചുനിന്ന മുഖം ആശാന്റേതായിരുന്നുവെന്നും കുമാരനാശാന്റെ 149-ാം ജന്മവാർഷിക ദിനത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
1890- 91 കാലഘട്ടത്തിലാണ് ഗുരുദേവനെ കുമാരനാശാൻ കണ്ടുമുട്ടുന്നത്. ശൃംഗാര കവിതകൾ എഴുതിയിരുന്ന 18 വയസുകാരൻ ആദ്ധ്യാത്മിക, ദാർശനിക, സാമൂഹിക മണ്ഡലങ്ങളുടെ മുഴങ്ങുന്ന ശബ്ദമായി മാറിയത് ഗുരുദേവന്റെ സ്വാധീനത്തിലാണ്. അസംഘടിതരായ പിന്നാക്ക വിഭാഗങ്ങളെ സംഘടിപ്പിച്ച് ശക്തരാക്കുകയെന്ന ശ്രമകരായ ദൗത്യമാണ് ആശാന് ഏറ്റെടുക്കേണ്ടിവന്നത്.
എസ്.എൻ.ഡി.പി യോഗത്തിന്റെ ശബ്ദമായി 'വിവേകോദയം" മാസിക പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ അതിന്റെ തലപ്പത്തും ആശാനായിരുന്നു.
പ്രജാസഭയിൽ എസ്.എൻ.ഡി.പി യോഗത്തിന് പ്രാതിനിദ്ധ്യം അനുവദിച്ചപ്പോൾ കുമാരനാശാൻ അതിൽ അംഗമായി. പ്രജാസഭയിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ പിന്നാക്ക വിഭാഗങ്ങളെ സംബന്ധിച്ച് വിപ്ളവകരമായിരുന്നു. ഈഴവർക്ക് പ്രവേശനം നിഷേധിക്കുന്ന വിദ്യാലയങ്ങളുടെ പട്ടിക അദ്ദേഹം പ്രജാസഭയിൽ വച്ചു. പിന്നാലെ, അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുകളിലൂടെ സംസ്കൃതവിദ്യാലയങ്ങളിലും ഈഴവർക്ക് പ്രവേശനം ലഭിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ പദവിയോട് അങ്ങേയറ്റം കൂറും വിശ്വസ്തതയും പുലർത്താനും ആശാനു കഴിഞ്ഞു. ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷം ആശാന്റെ ഗദ്യകൃതികളും പ്രസംഗങ്ങളും മുഖപ്രസംഗങ്ങളും പ്രജാസഭയിലെ ഇടപെടലുകളും മുഖ്യമായും ജാതിപ്രശ്നവുമായി ബന്ധപ്പെട്ടതായിരുന്നു.
'ചിന്താവിഷ്‌ടയായ സീത"യിലെ കരുത്തുറ്റ സ്ത്രീപക്ഷ നിലപാടുകളും ദുരവസ്ഥയിലും 'ചണ്ഡാലഭിക്ഷുകി"യിലും തുടരുന്ന ജാതിവിമർശനവും 'വീണപൂവിലെ" ആദ്ധ്യാത്മിക ദർശനവും ബ്രാഹ്മണിക- വൈദിക പാരമ്പര്യത്തിൽ അഭിരമിച്ചിരുന്ന സമകാലികരിൽ നിന്ന് അദ്ദേഹത്തെ വേറിട്ടുനിറുത്തി. ഏതാനും വിപ്ളവ കവിതകളെഴുതി എന്ന പേരിലല്ല ആശാൻ സാമൂഹിക പരിഷ്‌കർത്താവാകുന്നത്. സമൂഹത്തിലെ ഏറ്റവും എളിയ മനുഷ്യജീവനെയും മലയാള കാവ്യഭാവനയുടെ കേന്ദ്രബിന്ദുവായി അംഗീകരിക്കാൻ കഴിയുംവിധം നമ്മിലുളവാക്കിയ ഭാവുകത്വ പരിണാമമാണ് ആശാനെ സാമൂഹിക പരിഷ്‌കർത്താവാക്കുന്നതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |