കൊച്ചി: കർഷക ആത്മഹത്യകൾ തുടരുമ്പോഴും ബാങ്കുകൾ ദയാരഹിതമായി ജപ്തി നടത്തുന്നത് നിറുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഇതിന് സർക്കാർ നടപടി സ്വീകരിക്കണം. കർഷകൻ ആത്മഹത്യ ചെയ്ത അപ്പർ കുട്ടനാടും വെള്ളത്താൽ കൃഷി നശിച്ച പ്രദേശങ്ങളും യു.ഡി.എഫ് സംഘം സന്ദർശിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെ-റെയിലിനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരൻ നടത്തുന്നത് നാടകമാണ്. പദ്ധതിക്കെതിരെ സമരം ചെയ്യാതെ കേന്ദ്രസർക്കാരിനെക്കൊണ്ട് അംഗീകാരം നിഷേധിപ്പിക്കുകയാണ് വേണ്ടത്. ബി.ജെ.പിക്കും കേരളത്തിലെ സി.പി.എമ്മിനുമിടയിൽ ഇടനിലക്കാർ പ്രവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ നിരവധി കേസുകൾ പെട്ടെന്ന് ഇല്ലാതായി. ലാവ്‌ലിൻ കേസ് പരിഗണിക്കുന്ന ദിവസം സി.ബി.ഐയുടെ അഭിഭാഷകർ ഹാജരാകാതിരിക്കുകയോ ,നീട്ടി വയ്ക്കാൻ ആവശ്യപ്പെടുകയോ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവാദി
സർക്കാർ:
കർഷകമോർച്ച
പത്തനംതിട്ട: നിരണത്ത് കർഷകൻ ആത്മഹത്യ ചെയ്തതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ. നായർ ആരോപിച്ചു.
മഴക്കെടുതിമൂലം വിളനാശം സംഭവിച്ച ആയിരക്കണക്കിന് കൃഷിക്കാർക്ക് സർക്കാർ ഉറപ്പു നൽകിയ സഹായം മുന്ന് വർഷമായി കൊടുത്തിട്ടില്ല. കൃഷിനാശം മൂലമുള്ള കടബാദ്ധ്യതകളാണ് രാജീവനെ മരണത്തിലേക്ക് നയിച്ചത്. കുടുംബത്തിന് സർക്കാർ സംരക്ഷണം നൽകണം. കർഷകന്റെ വീട് മുഖ്യമന്ത്രി സന്ദർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |