ന്യൂഡൽഹി: ഇ.പി.എഫ് അക്കൗണ്ട് പാൻ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ടി.ഡി.എസ് ഇരട്ടിയാകും. പാൻ ബന്ധിപ്പിച്ച അക്കൗണ്ടിൽ പ്രതിവർഷം 2.5 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നവർ പലിശയുടെ 10 ശതമാനം ടി.ഡി.എസ് നൽകിയാൽ മതി. പാൻ ബന്ധിപ്പിച്ചില്ലെങ്കിൽ 20 ശതമാനം ടി.ഡി.എസ് ഈടാക്കും.
സ്വകാര്യ മേഖലയിലുള്ളവരും തൊഴിലുടമയുടെ വിഹിതമുള്ളവരുമായ ഇ.പി.എഫ് അക്കൗണ്ട് ഉടമകളുടെ 2.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന്റെ പലിശയ്ക്കാണ് നികുതി ചുമത്തുന്നത്.
തൊഴിലുടമയുടെ വിഹിതമില്ലാത്ത സർക്കാർ മേഖലയിലുള്ളവർക്ക് 5 ലക്ഷം രൂപയുടെ മുകളിലുള്ള നിക്ഷേപത്തിന്റെ പലിശയ്ക്കാണ് നികുതി ചുമത്തുന്നത്.
ഇ.പി.എഫിൽ നിന്നുള്ള പലിശ നിക്ഷേപകന്റെ വരുമാനത്തിലേക്ക് വകയിരുത്തിയശേഷമാണ് അന്തിമനികുതി കണക്കാക്കുന്നത്.
പ്രതിവർഷം 2.5 ലക്ഷം രൂപയിൽ കൂടുതലുള്ള നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി ചുമത്തുമെന്ന് കഴിഞ്ഞ വർഷത്തെ കേന്ദ്ര ബഡ്ജറ്റിലാണ് പ്രഖ്യാപിച്ചത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ വിജ്ഞാപനത്തിലെ അവ്യക്തതകൾ നീക്കി ഈ മാസം 6 ന് പുറത്തിറക്കിയ മാർഗരേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വിദേശത്തുള്ള ഇന്ത്യയിൽ സജീവമായ ഇ.പി.എഫ് അക്കൗണ്ട് ഉള്ളവരിൽ നിന്ന് 30 ശതമാനം ടി.ഡി.എസ് ഈടാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |