വടകര: യുവജന പ്രസ്ഥാനത്തിന്റെ കരുത്തറിയിച്ചും സർക്കാരിന്റെ വികസന നയങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചും ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് വടകരയിൽ തുടക്കം. വടകരയെ ആവേശക്കടലാക്കിയ യുവജന റാലിയോടെ ആരംഭിച്ച പൊതുസമ്മേളനം കോട്ടപ്പറമ്പിലെ പി.ബിജു നഗറിൽ ഡി.വൈ.എഫ്‌ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ വികസന വിരുദ്ധ നിലപാടുകൾക്ക് ബദലാണ് കേരളമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. തൊഴിലും വിദ്യാഭ്യാസവും നിഷേധിക്കുന്ന രാജ്യത്ത് വികസനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പുത്തൻമാതൃകയാണ് കേരളം തീർക്കുന്നത്. ജീവിക്കുന്ന ഭൂപ്രദേശത്ത് നിന്ന് പൗരത്വ പ്രശ്‌നമുന്നയിച്ച് ആട്ടിപ്പുറത്താക്കാനും തെറ്റായ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കി തൊഴിൽ നിഷേധിക്കാനുമാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ പതിറ്റാണ്ടുകൾക്ക് മുമ്പ് സ്വപ്നംകണ്ട എല്ലാവർക്കും തൊഴിലും വിദ്യാഭ്യാസവും ഉറപ്പാക്കുന്ന നയമാണ് കേരളത്തിൽ നടപ്പാക്കുന്നതെന്നും റിയാസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൽ.ജി.ലീജീഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം മുഖ്യ പ്രഭാഷണം നടത്തി. മതനിരപേക്ഷതയുടെ ശവക്കുഴി തോണ്ടുകയാണ് കേന്ദ്രസർക്കാരെന്ന് റഹീം പറഞ്ഞു. സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ്, എം.എൽ.എമാരായ കെ.എം.സച്ചിൻദേവ്, ലിന്റോ ജോസഫ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.പുഷ്പജ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി.ലേഖ, പി.ഷിജിത്ത്, സുമേഷ് എൻ.കെ.അഖിലേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
കൊയിലാണ്ടി, ബ്ലോക്ക് കമ്മിറ്റികളിൽ നിന്നായി നൂറുകണക്കിന് യുവതീയുവാക്കളാണ് റാലിയിൽ അണിനിരന്നത്. വാദ്യഘോഷങ്ങളും രക്തസാക്ഷി സ്മൃതികൾ അലയടിച്ച മുദ്രാവാക്യങ്ങളും നഗര വീഥിയെ ആവേശത്തിലാക്കി. ഉച്ചമുതൽ വടകര നഗരം കടുത്ത ഗതാഗത നിയന്ത്രണത്തിലായിരുന്നു. വൈകീട്ടോടെ വടകര പഴയ ബസ്‌സ്റ്റാന്റ് പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു. ഇന്ന് ടൗൺഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എം.പി ഉദ്ഘാടനം ചെയ്യും. സമ്മേളനം നാളെ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |