ഇരയായവരിൽ നിന്ന് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരം
കാസർകോട്: റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയായ നിരവധി മലയാളികൾ നാട്ടിലേക്ക് വരാനാവാതെ റഷ്യയുടെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി സൂചന. നാട്ടിലെത്തിയ തൃക്കരിപ്പൂർ വൈക്കത്ത് സ്വദേശികളായ രഞ്ചിത്ത്, ബിനീഷ് കുമാർ, എം.കെ മധു എന്നിവരാണ് ഞെട്ടിപ്പിക്കുന്ന വിവരം പങ്കുവച്ചത്. ഇവർ രാമന്തളി സ്വദേശി ഉമേശൻ, എറണാകുളം സ്വദേശി ഷൈൻ സുരേഷ് എന്നിവർക്കെതിരേ ചന്തേര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ നാട്ടിലെത്തിയ നടക്കാവ് സ്വദേശിയും പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. റഷ്യ, തുർക്കി, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴിൽ വിസ വാഗ്ദാനം നടത്തിയാണ് ഇവരെ തട്ടിപ്പിനിരയാക്കിയത്. അഞ്ചുലക്ഷം മുതൽ എട്ടുലക്ഷം വരെ പണം വാങ്ങിയാണ് എറണാകുളം കേന്ദ്രീകരിച്ചുള്ള സംഘം തട്ടിപ്പ് നടത്തുന്നത്. 30,000 രൂപമുതൽ 60,000 രൂപവരെ തുടക്കത്തിൽ ശമ്പളം ലഭിക്കുമെന്നാണ് സംഘത്തിന്റെ വാഗ്ദാനം. വ്യാജ രേഖകൾ കാട്ടി റഷ്യയിൽ സർക്കാർ സ്വകാര്യ കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പിന് ഇരയാക്കിയത്.
കഴിഞ്ഞ വർഷം ജൂലായിലാണ് ഇവർ വിസക്ക് പണം നൽകിയത്. ബാങ്ക് മുഖേനയും നേരിട്ടും പണം നൽകുകയായിരുന്നു. നവംബർ രണ്ടിന് ഡൽഹി വഴി റഷ്യയിലേക്ക് എത്തിയ ഇവർക്ക് വിമാനത്താവളത്തിൽ കൂട്ടികൊണ്ടുപോകാൻ ആളുകളോ താമസിക്കാൻ മുറിയോ നൽകിയില്ലെന്ന് ബിനീഷ് പറയുന്നു. റഷ്യയിൽ എത്തിയാൽ അവിടെ എല്ലാ സൗകര്യവും ചെയ്തു നൽകുന്നതിനു ആളുണ്ടെന്നും അവിടെ നിന്നു നിയമപരമായി പോർച്ചുഗലിൽ കൊണ്ടു പോയി തൊഴിൽ ഏർപ്പാടാക്കുമെന്നും വിശ്വസിപ്പിക്കുകയായിരുന്നു. കൂടാതെ വിശ്വസിപ്പിക്കാൻ രാമന്തളി സ്വദേശിയായ ഏജന്റ് മരുമകനെയും ഇവർക്കൊപ്പം റഷ്യയിലേക്ക് വിട്ടിരുന്നു. വിസയുടെ കാലാവധി അവസാനിക്കുകയും റഷ്യയിൽ തുടരാൻ സാധിക്കാത്ത സ്ഥിതി ഉണ്ടാകുകയും ചെയ്തതിനെ തുടർന്ന് വീട്ടുകാരുടെ സഹായത്തിൽ നാട്ടിൽ തിരികെയെത്തുകയായിരുന്നു ഇവർ.
നിരവധി മലയാളികൾ ഈ സംഘത്തിന്റെ തട്ടിപ്പിനിരയായി അവിടെ കുടങ്ങിക്കിടക്കുന്നുവെന്നും അവരെ രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നും ഇവർ പറയുന്നു. പൊലീസിൽ പരാതിപ്പെട്ടാൽ തങ്ങളെ ഒന്നും ചെയ്യാനാവില്ലെന്നാണ് സംഘത്തിലെ ഷൈൻ സുരേഷിന്റെ ഭീഷണി. ഇതുകാരണം പലരും പൊലീസിൽ പരാതിനൽകാനും മടിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |