കൊല്ലം: സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ചുമതലയിൽ നിന്ന് മുതിർന്ന നേതാവ് ആർ. രാമചന്ദ്രനെ ഒഴിവാക്കി. ഇന്നലെ ചേർന്ന ജില്ലാ എക്സിക്യുട്ടീവിലാണ് തീരുമാനം. ഐ. ഷിഹാബാണ് പുതിയ ചുമതലക്കാരൻ, കരുനാഗപ്പള്ളി മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർത്ഥിയായിരുന്ന ആർ.രാമചന്ദ്രന്റെ തോൽവിയുമായി ബന്ധപ്പെട്ട് പാർട്ടിയിലുണ്ടായ ചേരിപ്പോരിനെ തുടർന്നാണ് നടപടി. തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് പാർട്ടി കമ്മിഷൻ നടത്തിയ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയെങ്കിലും ആർ.രാമചന്ദ്രനെതിരേ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. രാമചന്ദ്രൻ വിരുദ്ധ വിഭാഗക്കാർക്കെതിരെ നടപടിയുണ്ടാവുകയും ചെയ്തു. ഇത് വിവേചനമാണെന്ന് കാട്ടി പാർട്ടിയിൽ ഒരു വിഭാഗം പ്രതിഷേധമുയർത്തിയിരുന്നു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു മാസം മുമ്പ് കരുനാഗപ്പള്ളി, ഓച്ചിറ മണ്ഡലം കമ്മിറ്റികളായി വിഭജിച്ചിരുന്നു. അന്ന് ചേർന്ന ജില്ലാ എക്സിക്യുട്ടീവ് ഓച്ചിറയുടെ ചുമതല സംസ്ഥാന കൗൺസിൽ അംഗം ആർ.സജി ലാലിന് നൽകുകയും കരുനാഗപ്പള്ളിയിൽ ആർ.രാമചന്ദ്രനെ നിലനിറുത്തുകയുമായിരുന്നു. മണ്ഡല വിഭജന ശേഷവും രാമചന്ദ്രൻ ഒരു വിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുകയാണെന്ന് പാർട്ടി നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. എന്നാൽ കരുനാഗപ്പള്ളിയുടെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാട്ടി ആർ.രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റമെന്നും വാദമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |