കൊല്ലം: വാഹനത്തിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ നടുറോഡിൽ വച്ച് സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐയെയും കുടുംബത്തെയും യുവാക്കൾ ആക്രമിച്ചു. കുണ്ടറ സ്റ്റേഷനിലെ സ്പെഷ്യൽബ്രാഞ്ച് എ.എസ്.ഐ മുളവന അംബിയിൽ വൈഷ്ണവത്തിൽ സുഗുണൻ (55), ഭാര്യ പ്രീത (45), മകൻ അമൽ (23) എന്നിവർക്കാണ് മർദ്ദനമേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് പുത്തൂർ എസ്.എൻ പുരം ബഥേൽ ഹൗസിൽ ജിബിൻ (24), തെക്കുംപുറം കെ.ജെ.ഭവനിൽ ജിനു ജോൺ (24) എന്നിവരെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 9 ഓടെയായിരുന്നു സംഭവം. രാവിലെ ക്ഷേത്ര ദർശനത്തിന് പോയതാണ് സുഗുണനും കുടുംബവും.
പിന്നാലെ വന്ന ബൈക്ക് ഇടത് വശത്തുകൂടി മറികടക്കാൻ ശ്രമിച്ചപ്പോൾ കാർ ബൈക്കിൽ തട്ടിയെന്നും തുടർന്നും സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ബൈക്കിൽ ഇരുന്നുകൊണ്ട് ജിബിനും ജിനുജോണും അസഭ്യം പറഞ്ഞുവെന്നും പുത്തൂർ ടൗണിലെത്തിയപ്പോൾ ട്രാഫിക് കുരുക്കിൽ കാർ നിറുത്തിയപ്പോൾ ഇവർ മുന്നിലെത്തി വഴക്കുണ്ടാക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വാക്കേറ്റത്തിനിടെ യുവാക്കൾ സുഗുണനെ മർദ്ദിച്ചു. തടയാൻ ശ്രമിച്ചതോടെ അടിപിടി അമലും യുവാക്കളും തമ്മിലായി. ഇതിനിടയിൽ ഹെൽമെറ്റുകൊണ്ടുള്ള അടിയേറ്റാണ് അമലിന്റെ തല പൊട്ടിയത്. തടയാൻ ശ്രമിക്കുന്നതിനിടയിൽ ഭാര്യ പ്രീത തറയിൽ വീണു. അമലിന്റെ അടിയേറ്റ ജിബിനും ജിനുജോണിനും നിസാര പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഇരു വിഭാഗത്തിനുമെതിരെ പുത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
നടുറോഡിലുണ്ടായ അടിപിടിയിൽ ഏറെനേരം പുത്തൂർ ടൗണിൽ ഗതാഗത തടസമുണ്ടായി. സ്റ്റേഷന് വിളിപ്പാടകലെയായിട്ടും പൊലീസ് എത്താൻ വൈകി. സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സുഗുണനെയും കുടുംബത്തെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമലിന് തലയ്ക്കുണ്ടായ പൊട്ടലിന് ആറ് തുന്നിക്കെട്ട് വേണ്ടിവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |