കൊല്ലം: കാലം തെറ്റി പെയ്ത മഴ പൂതക്കുളത്തിന്റെ സ്വന്തം ബ്രാൻഡായ കരിമണി പയറിന്റെ വിളവെടുപ്പിനെ ബാധിച്ചു. വിപണിയിൽ മികച്ച വില ലഭിക്കുന്ന കരിമണി പയറിന്റെ വിളവെടുപ്പ് കാലമാണിത്.
പഴുത്ത് പാകമായ പയറിൽ ചെറിയ ചൂട് തട്ടിയാൽ തോട് വേഗത്തിൽ പൊട്ടും. അതുകൊണ്ട് വിളവെടുപ്പ് എളുപ്പമായിരുന്നു. എന്നാൽ തുടർച്ചയായ മഴ കാരണം വെള്ളം വീണ് പയർ കുതിരുന്നത് മൂലം വിളവെടുപ്പ് പ്രയാസകരമായിട്ടുണ്ട്.
മഴ തുടർന്നാൽ ചെടികൾ ചീയാനും വിളവ് പൂത്തുപോകാനും സാദ്ധ്യതയുണ്ട്. വയലിൽ രണ്ട് നെൽകൃഷികൾക്ക് ശേഷം മൂന്നാം ഇടവിളയായാണ് പയർ കൃഷി ചെയ്യുന്നത്. വരൾച്ചയുടെ തുടക്കത്തിൽ ജനുവരി, ഫെബുവരി മാസങ്ങളിൽ വിത്തിട്ടാൽ 30 ദിവസം കൊണ്ട് പൂവിടും. 45- 50 ദിവസത്തിനുള്ളിൽ വിളവെടുക്കാം. ഒരു വിളവെടുപ്പിന് ശേഷം ചെറിയ മഴ കിട്ടിയാൽ ചെടി വീണ്ടും തളിർത്ത് വിളവ് തരും.
ഒരു ഹെക്ടറിൽ വിളവ്
518 കിലോ ഗ്രാം
ഒരു ഹെക്ട്റിൽ നിന്ന് 518 കിലോഗ്രാം വരെ പയർ കിട്ടുമെന്നതാണ് കരിമണി പയറിന്റെ പ്രത്യേകത. ഒരു കിലോ പയറിന് 200 മുതൽ 250 രൂപ വരെ വിലയുണ്ട്. സാധാരണ പയറിന് 100 മുതൽ 120 രൂപ വരെ വിലയുള്ളപ്പോഴാണ് കരിമണിയുടെ ഈ ഉയർന്ന വില. പൂതക്കുളത്തിന് പുറമേ, ചിറക്കര, പറവൂർ എന്നിവങ്ങളിലും കരിമണി കൃഷിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |