സംഭവം കല്ലമ്പലം നാവായിക്കുളത്ത്
കല്ലമ്പലം: തടിപിടിക്കാൻ കൊണ്ടുവന്ന മോഴ ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു. വെള്ളല്ലൂർ തെറ്റിക്കുഴി ഇടവനക്കോണം കുന്നിൽ വീട്ടിൽ ഉണ്ണി (54) യാണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ നാവായിക്കുളം കപ്പാംവിള - മുക്കുകട റോഡിൽ മാടൻകാവിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു ദാരുണ സംഭവം. അവിടെ മുറിച്ചിട്ടിരുന്ന തടി പിടിക്കുന്നതിനായാണ് പുത്തൻകുളം സ്വദേശി സജിയുടെ കണ്ണൻ (35) എന്ന ആനയെ കൊണ്ടുവന്നത്.
ഉണ്ണിയെ കൂടാതെ മറ്റു രണ്ടു പാപ്പാന്മാരും ഒപ്പമുണ്ടായിരുന്നു. പറമ്പിലെത്തി ആനപ്പുറത്തുനിന്ന് ഉണ്ണി താഴെ ഇറങ്ങിയയുടൻ ആന തുമ്പിക്കൈകൊണ്ട് ചുറ്റിയെടുത്ത് നിലത്തടിക്കുകയും ചവിട്ടുകയുമായിരുന്നു. പലതവണ ഇതാവർത്തിച്ച ആന മരത്തടി എടുത്ത് ഉണ്ണിയുടെ ദേഹത്തിടുകയും ചെയ്തു. മറ്റു പാപ്പാന്മാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ച ആന കൂടുതൽ അക്രമാസക്തമാകുകയും മരങ്ങൾ പിഴുതെറിയുകയും ചെയ്തു. പള്ളിക്കൽ, കല്ലമ്പലം, വർക്കല സ്റ്റേഷനുകളിൽ നിന്നുമുള്ള പൊലീസ് സേന, നാവായിക്കുളം അഗ്നിശമനസേന, വനം വകുപ്പ് ഉദ്യോഗസ്ഥർ, എലിഫെന്റ് സ്ക്വാഡ്, കെ.എസ്.ഇ.ബി ജീവനക്കാർ, തഹസീൽദാർ തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ആനയുടെ അടുത്തുനിന്ന് ഉണ്ണിയുടെ മൃതദേഹം ഒന്നര മണിക്കൂർ കഴിഞ്ഞാണ് നീക്കം ചെയ്യാനായത്. പഴക്കുലയും മറ്റും എറിഞ്ഞ് ആനയുടെ ശ്രദ്ധ മാറ്റുകയും പഴം കഴിക്കാനായി ആന മുന്നോട്ട് നീങ്ങിയപ്പോൾ പാപ്പാന്മാരും നാട്ടുകാരും ചേർന്ന് പിന്നിലൂടെ പെട്ടെന്ന്‍ മൃതദേഹം മാറ്റുകയുമായിരുന്നു. ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച മൃതദേഹം. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. എലിഫെന്റ് സ്ക്വാഡിലെ ഡോ.അരവിന്ദ്, ഡോ.റജിൻ, സീനിയർ ഇൻസ്പെക്ടർ റജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വച്ചാണ് ആനയെ തളച്ചത്. ആനയെ പിന്നീട് ലോറിയിൽ കയറ്റി പുത്തൻകുളത്തെത്തിച്ചു. ബിന്ദുവാണ് ഉണ്ണിയുടെ ഭാര്യ. മഹേഷ്, മനീഷ എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |