കൊല്ലം: വടക്കേ ഇന്ത്യക്കാരുടെ തീൻമേശയിൽ സബ്ജിയായും പഴമായും ചിപ്സായും ചക്ക ഇടം പിടിച്ചതോടെ മലയാളിയുടെ കീശ പതിയെ കിലുങ്ങിത്തുടങ്ങി. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള ചക്കയാണ് വിപണിയിലുള്ളത്.
നവംബർ മുതലേ ഈ ജില്ലകളിൽ വിളവെടുപ്പ് തുടങ്ങും. മറ്റു ജില്ലകളിലും തമിഴ്നാട് ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലും ചക്ക വിളവെത്തുന്നത് ഏപ്രിലിന് ശേഷമാണ്. തിരുവന്തപുരം, കൊല്ലം ജില്ലകളിലെ ചൂട് കാലാവസ്ഥയാണ് നേരത്തെയുള്ള വിളവെടുപ്പിന് കാരണം. എന്നാൽ ഇക്കുറി, ഒക്ടോബർ, നവംബർ മാസങ്ങളിലുണ്ടായ കാലം തെറ്റിയ മഴ ചക്ക വിളവിനെയും ബാധിച്ചു.
ഫലം കുറഞ്ഞതോട ഇത്തവണ ചക്കയുടെ ഡിമാന്റ് വലിയ തോതിൽ ഉയർന്നു. വരിക്കച്ചക്ക കിട്ടാനേയില്ല. കിലോയ്ക്ക് 25രൂപ മുതൽ 30 രൂപ വരെയാണ് വില. ഇടിച്ചക്കയ്ക്കാണ് വടക്കേ ഇന്ത്യക്കാർക്ക് പ്രിയം. പ്ളാവിൽ ചക്ക വീണു കഴിയുമ്പോൾ തന്നെ വ്യാപാരികൾ ഒന്നിച്ച് വില പറഞ്ഞെടുക്കുകയാണ് പതിവ്.
ചെറുതും വലുതുമായ ചക്കകളെല്ലാം പറിച്ച് ലോറിയിൽ അടുക്കി അന്യസംസ്ഥാനങ്ങളിലേക്ക് അയക്കും. 45 ഓളം ലോറികൾ കൊല്ലം ജില്ലയിൽ നിന്ന് മാത്രം ലോഡിംഗ് മേഖലയിലുണ്ട്. ഏപ്രിൽ അവസാനം ആകുന്നതോടെ കേരളത്തിലെങ്ങും തമിഴ് നാട് ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിലും ചക്ക സീസൺ സജീവമാകുന്നതോടെ കൊല്ലത്തിന്റെ പ്രതാപം കുറയും.
ജൂൺ, ജുലായ് മാസം കാലവർഷം സജീവമാകുന്നതോടെ ചക്ക ആർക്കും വേണ്ടാതാവും. ഇടുക്കി ജില്ലയിൽ ഒക്ടോബർ വരെ ചക്കയുണ്ടാവും.
ചെലവില്ലാതെ ലാഭം കെയ്യാം
1. കർഷകർക്ക് അധികവരുമാനമാണ് ചക്ക വിപണി
2. വളം - കീടനാശിനി പ്രയോഗമോ, പരിചരണമോ ആവശ്യമില്ല
3. പ്ളാവ് ഒന്നിന് കർഷകർക്ക് 500 - 1000 രൂപ വരെ ലഭിക്കുന്നു
4. വടക്കേ ഇന്ത്യയിൽ ഇടിച്ചക്ക കിലോ 75 മുതൽ 100 രൂപ വരെ
5. ഇടിച്ചക്ക സബ്ജിക്കായി ഉപയോഗിക്കുന്നു
6. കീടനാശിനി ഉപയോഗിക്കാത്തതിനാൽ വിദേശത്തും പ്രിയം
കൊവിഡിന് ശേഷം ലോകമെങ്ങും പ്ളാന്റ് ഫുഡിലേക്കുണ്ടായ ചുവടുമാറ്റം കേരളത്തിന്റെ സ്വന്തം ചക്കയുടെ വിപണി സാദ്ധ്യത ഉയർത്തുന്നു. ചക്ക ഉറവിടങ്ങളിൽ തന്നെ മൂല്ല്യ വർദ്ധിത ഉല്പന്നങ്ങളായി മാറ്റാൻ സാഹചര്യം ഉണ്ടാകണം.
ജി.ആർ. ഷാജി, ചക്കമുക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |