മേയ് 20ന് സെക്രട്ടേറിയറ്റ് സ്തംഭിപ്പിക്കും
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നും, സർവേ നടപടി അവസാനിപ്പിക്കണമെന്നും എൻ.ഡി.എ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
കേരളത്തെ തകർക്കുകയും കടക്കെണിയിലേക്ക് നയിക്കുകയും ചെയ്യുന്ന പദ്ധതിക്കെതിരെ വലിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് എൻ.ഡി.എ ചെയർമാനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ മേയ് 20ന് സെക്രട്ടേറിയറ്റ് സ്തംഭിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തും.
സിൽവർലൈൻ സമരത്തിൽ കോൺഗ്രസിനെ ജനങ്ങൾക്ക് വിശ്വാസമില്ല. സിൽവർലൈൻ വന്നാലുള്ള ദോഷം കേന്ദ്ര റെയിൽവേ മന്ത്രിയെ ബി.ജെ.പി ധരിപ്പിച്ചതു കൊണ്ടാണ് അനുമതി നൽകാതിരിക്കുന്നത്. ജനങ്ങൾ പിഴുതു മാറ്റിയ കല്ലുകൾ പുനഃസ്ഥാപിക്കാനുള്ള ഡി.വൈ.എഫ്.ഐ നീക്കത്തെ ബി.ജെ.പി പ്രവർത്തകർ അതേ നാണയത്തിൽ നേരിടും.
സി.പി.എം പാർട്ടി കോൺഗ്രസിന് ശേഷം കോൺഗ്രസ് നേതാക്കൾ തലയിൽ മുണ്ടിട്ടാണ് നടക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചില ഘടകകക്ഷികൾ ആവശ്യമുന്നയിച്ചെങ്കിലും ബി.ജെ.പി തന്നെ മത്സരിക്കണമെന്ന പൊതുവായ നിർദ്ദേശമുണ്ട്. എങ്കിലും തീരുമാനം പിന്നീടേ ഉണ്ടാകൂവെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. 22ന് തൃക്കാക്കരയിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് യോഗം നടക്കും. എൻ.ഡി.എ നേതൃയോഗത്തിൽ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി, ജോയിന്റ് കൺവീനർ പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സി.കെ. ജാനു, കെ. പത്മകുമാർ, കുരുവിള മാത്യു, വിഷ്ണുപുരം ചന്ദ്രശേഖരൻ, വി.വി. രാജേന്ദ്രൻ, എം. മെഹബൂബ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |