വളാഞ്ചേരി: പാടശേഖരത്തിൽ കളിമണ്ണെടുത്ത കുഴി മൂടാനെന്ന വ്യാജേന ഖരമാലിന്യങ്ങൾ നിക്ഷേപിച്ച് ഒരേക്കറോളം സ്ഥലം നികത്തിയതായി പരാതി. ഇരിമ്പിളിയം പഞ്ചായത്തിലെ വെണ്ടല്ലൂർ കോഴിക്കോട്ട പടി പാടശേഖരത്തിലാണ് പ്ലാസ്റ്റിക്, ബയോമെഡിക്കൽ, ഇവേസ്റ്റ് എന്നിവ വൻ തോതിൽ നിക്ഷേപിച്ചിരിക്കുന്നത്. ഇവിടുത്തെ എട്ട് സെന്റ് സ്ഥലത്ത് നിന്നും കളിമണ്ണ് നീക്കം ചെയ്യാൻ സ്വകാര്യ വ്യക്തിക്ക് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നു. മണ്ണെടുത്ത സ്ഥലം നികത്താൻ എന്ന പേരിൽ ഒരേക്കറോളം സ്ഥലം മാലിന്യം തള്ളി നികത്തിയതായാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. പ്രദേശത്തെ കുടിവെള്ള സ്രോതസുകളെ ഉൾപ്പെടെ മലിനപ്പെടുത്തുന്ന നിലയിലാണ് മാലിന്യ നിക്ഷേപം. പൊതുകുളത്തിന് സമീപമായതിനാൽ കൃഷിയെ ഉൾപ്പെടെ ബാധിക്കും. മാരകരോഗക്കൾക്കും ഇത് കാരണമാകും.
നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് കെ. മൊയ്തീൻ കുട്ടി, വൈസ് പ്രസിഡന്റ് കെ.ടി ഉമ്മുകുത്സു, സ്ഥിരം സമിതി അദ്ധ്യക്ഷരായ എൻ. മുഹമ്മദ്, വി.ടി അമീർ, പി.ടി ഷഹനാസ്, കെ. മുഹമ്മദാലി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.എസ്. വിനോദ്, ജെ.എച്ച്.ഐ രാജേഷ്, കൃഷി ഓഫീസർ മഞ്ജു മോഹൻ എന്നിവർ സ്ഥലം സന്ദർശിച്ചു. പാടശേഖരത്തിലെ മുഴുവൻ മാലിന്യം നീക്കം ചെയ്യുന്നതിനും പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |