ശിവഗിരി: ശ്രീനാരായണ ഗുരുദേവ തത്വദർശനത്തിന്റെ ഏറ്റവും മഹാനായ ഭാഷ്യകാരൻ മഹാകവി കുമാരനാശാൻ തന്നെയാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. കുമാരനാശാന്റെ 150-ാമത് ജയന്തി പ്രമാണിച്ച് ശിവഗിരിയിലെ സത്സംഗവേദിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആശാന്റെ കൃതികളെല്ലാം തന്നെ ഗുരുദേവ ദർശനത്തിന്റെ ഭാഷ്യങ്ങളാണ്. മിക്കവാറും എല്ലാ കൃതികളിലും നായകസ്ഥാനത്ത് ആശാൻ കല്പന ചെയ്തിട്ടുളള സന്യാസി ഗുരുദേവനെയോ അഥവാ പരമാത്മാവിനെയോ ആണ്. ഗുരുദേവ ദർശനത്തിന്റെ ദാർശനികവും സാമൂഹികവുമായ തലങ്ങൾ നായകന്മാരിലൂടെ അവതരിപ്പിക്കുന്ന ആശാൻ സ്വയം നായികാസ്ഥാനത്തെ അഥവാ ജീവാത്മാവിനെ പ്രതിനിധാനം ചെയ്യുന്നു. അങ്ങനെ അതിവിപുലമായ ഒരു തത്വദർശനം ആത്മപൗരുഷത്തോടെ ചമച്ച മഹാനായിരുന്നു കുമാരനാശാൻ.
അധ:സ്ഥിത ജനവിഭാഗങ്ങളുടെ സ്കൂൾ പ്രവേശനം, ഉദ്യോഗലബ്ധി, സഞ്ചാരസ്വാതന്ത്റ്യം, ആചാരധ്വംസനം, സർവ്വസമുദായമൈത്രി തുടങ്ങിയവ ആധുനിക കേരളത്തിൽ പ്രാവർത്തികമാക്കാൻ കുമാരനാശാൻ ഒരു കൃപാലുവിനെപ്പോലെ സേവചെയ്തു. മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവരാണ് കൃപാലുക്കൾ എന്ന് ഗുരുദേവൻ പറഞ്ഞിട്ടുണ്ട്. ഒരു മഹാകവിയായിട്ടും തന്റെ സർഗ്ഗവൈഭവത്തെ മാറ്റിവച്ച് ജനസമുദായത്തെ സമുദ്ധരിക്കാനിറങ്ങിയ മറ്റൊരു മഹാകവിയെയും രാജ്യം കണ്ടിട്ടില്ല.
ആശാൻ കവിതയ്ക്ക് മരണമില്ല. അതുകൊണ്ടാണ് ആശാനിപ്പോഴും സജീവമായി കേരളീയസമൂഹത്തിൽ ഒരു പ്രകാശഗോപുരമായി നിലകൊളളുന്നത്. ആശാൻ പല്ലനയാറ്റിൽ പരിനിർവ്വാണം പ്രാപിച്ചതിന്റെ ശതാബ്ദി വർഷമാണ് 2024. ഇക്കൊല്ലം ആശാന്റെ 150-ാമത് ജയന്തി വർഷവും. ഇത് രണ്ടിനേയും യോജിപ്പിച്ചുകൊണ്ട് വിപുലമായ ആഘോഷ പരിപാടികൾ കേരളീയർ പൊതുവെയും ശ്രീനാരായണ സമൂഹവും എസ്.എൻ.ഡി.പി യോഗം, ഗുരുധർമ്മ പ്രചാരണസഭ, ഗുരുദേവ ക്ഷേത്രങ്ങൾ എന്നിവ പ്രത്യേകിച്ചും നടത്താൻ മുന്നിട്ടിറങ്ങണമെന്ന് ശിവഗിരിമഠത്തിന്റെ പേരിൽ സ്വാമി സച്ചിദാനന്ദ അഭ്യർത്ഥിച്ചു.
ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ബോധിതീർത്ഥ തുടങ്ങിയവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |