കണ്ണൂർ:ഇരഞ്ഞിക്കൽ ഭഗവതി ക്ഷേത്രത്തിനടുത്ത് അപ്ലൈഡ് ട്രാക്കിനോട് ചേർന്ന് കണ്ടെത്തിയ ആഴത്തിലുള്ള ഗർത്തം അടക്കാനുള്ള പ്രവൃത്തി അടുത്ത ദിവസങ്ങളിലായി നടക്കുമെന്ന് റെയിൽ വെ അധികൃതർ പറഞ്ഞു.കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റിക്ക് പൈപ്പ് ഇടൽ പ്രവൃത്തി നടത്തുന്നതിന് റെയിൽ വെ അനുമതി നൽകിയിരുന്നു.ഡ്രിൽ ചെയ്ത് പൈപ്പിടൽ പ്രവൃത്തി പൂർത്തിയാക്കിയതിനു ശേഷം അപ്രതീക്ഷിതമായി മഴ പെയ്തതാണ് മണ്ണും ജില്ലിയും ഒലിച്ച് പോയി ഗർത്തം രൂപപ്പെടാനിടയാക്കിയതെന്ന് റെയിൽ വെ അധികൃതർ പറഞ്ഞു.
വീണ്ടും ജില്ലി കൊണ്ട് ഗർത്തം പൂർണ്ണമായി അടച്ചാൽ മാത്രമേ ട്രാക്ക് പൂർവ്വ സ്ഥിതിയിലാവുകയുള്ളു.നിലവിൽ പ്രവൃത്തി പൂർത്തിയാക്കി സുരക്ഷ ഉറപ്പാക്കുന്നതു വരെ കണ്ണൂരിനും കണ്ണൂർ സൗത്തിനുമിടയിൽ ട്രെയിനുകളുടെ വേഗ പരിധി 50 കിലോമീറ്ററിൽ നിന്ന് 30 കിലോമീറ്റർ ആയി ചുരുക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം 12 മണിയോടെ ചൊവ്വ സതേൺ ഹൗസിലെ സൗരവ് സൂരജാണ് മൂന്നടി ആഴവും നാലടി നീളവുമുള്ള ഗർത്തം കണ്ടെത്തിയത്. ഉടൻ ആർ.പി.എഫ് അധികൃതരെ അറിയിക്കുകയായിരുന്നു.ആർ.പി.എഫ് അസി.സബ്ബ് ഇൻസ്പെക്ടർ ബിജു നരിച്ചനും ഹെഡ് കോൺസ്റ്റബിൾ സനീഷും സീനിയർ സെക്ഷൻ എൻജിനീയർ സി.പി.വിപിനും സ്ഥലത്തെത്തുകയും റെയിൽ വെ അസി.ഡിവിഷൻ എൻജിനീയർ വെങ്കിട് രമേശനെ വിവരമറിയിക്കുകയുമായിരുന്നു.തുടർന്ന് പ്രദേശത്ത് കൂടെ കടന്ന് പോകുന്ന ട്രെയിനുകൾ തടയാൻ നിർദേശം നൽകുകയും അധികൃതർ പ്രദേശത്ത് പരിശോധന നടത്തുകയും ചെയ്തു.ഗർത്തം താൽക്കാലികമായി മൂടിയ ശേഷം 30 കിലോ മീറ്റർ വേഗത്തിൽ ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |