കണ്ണൂർ:വിഷുവിന് രണ്ടുനാൾ മാത്രം ബാക്കിയിരിക്കെ നഗരം സജീവമായി.തുണിക്കടകളിലും പച്ചക്കറിച്ചന്തകളിലും വഴിയോര വിപണികളിലും സൂപ്പർമാർക്കറ്റിലും മാളുകളിലുമെല്ലാം വമ്പൻ തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ട് വർഷം കൊവിഡ് പ്രതിസന്ധിയിൽ തകർന്ന വ്യാപാര മേഖല ഇത്തവണത്തെ വിഷു,റംസാൻ വിപണിയിൽ ഏറെ പ്രതീക്ഷയിലാണ് .കഴിഞ്ഞ രണ്ട് ദിവസമായി വിഷു തിരക്കിൽ നഗരം സജീവമായി തുടങ്ങി.മുൻവർഷങ്ങളിൽ വീടുകളിൽ മാത്രമായി ഒതുങ്ങിയ വിഷു ഇക്കുറി ജനം ഏറെ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്.
നഗരത്തിൽ വിവിധ വിപണന മേള നടക്കുന്ന ടൗൺ സ്ക്വയർ,ചരിത്ര പ്രദർശനം നടക്കുന്ന കളക്ടറേറ്റ് മൈതാനം,സർക്കാരിന്റെ ഒന്നാം വാർഷിക എക്സ്പോ നടക്കുന്ന പൊലീസ് മൈതാനം എന്നിവിടങ്ങളിൽ രാത്രി വൈകിയും തിരക്കാണ് .സ്റ്റേഡിയം കോർണ്ണറിൽ നടക്കുന്ന ചക്ക മഹോത്സവത്തിനും മൺ പാത്ര വിപണിയിലും നൂറുകണക്കിനാളുകളാണ് എത്തുന്നത്.
സ്കൂൾ അവധിയായതിനാൽ കുടുംബസമേതമാണ് ഭൂരിഭാഗം പേരുടേയും ഷോപ്പിംഗ്.
വസ്ത്രക്കടകളിൽ വലിയ തിരക്കുള്ളത്. ഡിസ്കൗണ്ടുകളും പ്രത്യേക ഓഫറുകളും നൽകി വസ്ത്ര കടകൾ ആളുകളെ ആകർഷിക്കുകയാണ്. സാധനങ്ങൾക്കെല്ലാം വില വർദ്ധിച്ചിട്ടുണ്ടെങ്കിലും വാങ്ങാൻ ആളുകൾ ധാരാളമായെത്തുന്നുണ്ട്. നഗരത്തിലെ മൊബൈൽ ഷോപ്പുകൾ, ജ്വല്ലറികൾ, ഗൃഹോപകരണ- ഇലക്ട്രോണിക്‌സ് ഷോപ്പുകൾ എന്നിവിടങ്ങളിലെല്ലാം വലിയ തിരക്കാണ്.പുതിയ ഓഫറുകളും പാക്കേജുമെല്ലാം ഇവിടങ്ങളിലുമുണ്ട്.
പുത്തൻ സ്റ്റോക്കുകൾ എത്തിച്ചും ആകർഷകമായ സമ്മാന പദ്ധതികളൊരുക്കിയുമെല്ലാമാണ് കമ്പനികൾ വിഷു ,റംസാൻ വിപണിയിലേക്ക് ആളുകളെയെത്തിക്കുന്നത്.കൺസ്യൂമർ ഫെഡിന്റേതുൾപ്പെടെയുള്ള വിപണന മേളകൾക്ക് തുടക്കമായിട്ടുണ്ട്.
ചെറുകിട സംരംഭകർക്ക് തിരിച്ചടി
ഉത്സവ സീസണുകളിൽ പൊലീസ് മൈതാനിയിലും ടൗൺസ്ക്വയറിലുമെല്ലാം നടക്കുന്ന മേളകളിൽ ചെറുകിട സംരംഭകരുടെ പങ്കാളിത്തം സജീവമായിരുന്നു.എന്നാൽ ഇക്കുറി ടൗൺ സ്ക്വയർ പാർട്ടി കോൺഗ്രസിന്റെ ചരിത്ര പ്രദർശനത്തിനും പൊലീസ് മൈതാനം സർക്കാർ എക്സ്പോയുടെയും വേദിയായതോടെ ഇവർ പുറത്തായി.സർക്കാർ എക്സ്പോയിൽ സർക്കാർ,അർദ്ധസർക്കാർ,കടുംബശ്രീ സംരംഭകർ മാത്രമാണുള്ളത്.മൂന്നിന് ആരംഭിച്ച എക്സ്പോ വിഷുവിന് തലേദിവസമാണ് അവസാനിക്കുന്നത്. കൊവിഡിൽ തകർന്ന ചെറുകിട സംരംഭകർക്ക് വലിയ പ്രതീക്ഷയായിരുന്നു ഇക്കുറിയുള്ള വിഷുവിപണി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |