അമ്പലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ നിലവാരം കുറഞ്ഞ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനായി കഴിഞ്ഞ 8 മുതൽ നിറുത്തിവച്ചിരുന്ന പമ്പിംഗ് പുനരാരംഭിച്ചു. ആദ്യ ഘട്ടമായി തകഴി പാലം മുതൽ കേളമംഗലം വരെയാണ് പൈപ്പ് മാറ്റി സ്ഥാപിച്ചത്. തകഴി വലിയ പാലത്തിന് കിഴക്കു ഭാഗം വരെയുള്ള പൈപ്പ് മാറ്റൽ പൂർത്തീകരിച്ച് പൈപ്പ് ജോയിന്റ് ചെയ്ത് വൈകിട്ടോടെ പമ്പിംഗ് പുനരാരംഭിച്ചു. ആകെ 370 മീറ്റർ പൈപ്പാണ് കേളമംഗലം വരെ മാറ്റി സ്ഥാപിച്ചത്. രണ്ടാം ഘട്ടത്തിലെ 1060 മീറ്റർ പൈപ്പിടൽ ഈ മാസത്തെ അവസാന ആഴ്ചയിൽ തുടങ്ങാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
തകഴി വലിയ പാലം മുതൽ റെയിൽവേ ക്രോസ് വരെയാണ് രണ്ടാം ഘട്ടത്തിൽ പൈപ്പുകൾ മാറ്റി സ്ഥാപിക്കേണ്ടത്.പകലും, രാത്രിയിലും പണി ചെയ്താണ് ഒരാഴ്ചയായി പെയ്യുന മഴയിലും ആദ്യഘട്ട പണികൾ പൂർത്തീകരിച്ചത്. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കടപ്ര ആറ്റിൽ നിന്നും കരുമാടിശുദ്ധീകരണ പ്ലാൻ്റിലേക്ക് വെള്ളമെത്തിക്കുന്ന കേളമംഗലം മുതൽ തകഴി റെയിൽവേ ലെവൽ ക്രോസ് വരെയുള്ള 1524 മീറ്റർ പൈപ്പുകൾ നിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ തീരുമാനമായത്.2017ൽ പദ്ധതി കമ്മീഷൻ ചെയ്തിന് പിന്നാലെ 69 പ്രാവശ്യമാണ് ഈ ഭാഗത്തെ പൈപ്പുകൾ പൊട്ടിയത്. പൈപ്പുകളുടെ അറ്റകുറ്റപ്പണികൾക്കായി റോഡ് പൊളിക്കേണ്ടി വരുന്നത് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയുടെ ബലക്ഷയത്തിനും ഇടയാക്കിയിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |