തിരുവനന്തപുരം: പൊന്നാടയും പൂച്ചെണ്ടുമായെത്തിയ ഗവർണറെ കണ്ടതും കാലുവയ്യെന്ന കാര്യം മറന്ന് വക്കം പുരുഷോത്തമൻ എഴുന്നേറ്റു. 'വക്കംജീ...പ്ലീസ്...'എന്നു പറഞ്ഞ് ഗവർണർ അദ്ദേഹത്തെ പിടിച്ചിരുത്തി. ഏതു പ്രതിസന്ധിയിലും എങ്ങനെ ഈ പുഞ്ചിരി വരുന്നുവെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ ചോദ്യം. പൊട്ടിച്ചിരിയായിരുന്നു വക്കത്തിന്റെ മറുപടി.
95ാം ജന്മദിനം ആഘോഷിക്കുന്ന വക്കം പുരുഷോത്തമന് ആശംസകൾ നേരാൻ കുമാരപുരത്തെ വസതിയിലെത്തിയതായിരുന്നു പഴയ കോൺഗ്രസുകാരൻ കൂടിയായ ഗവർണർ.
പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, സ്‌പീക്കറായിരുന്ന വക്കം പുരുഷോത്തമന്റെ കമാൻഡിംഗ് പവറിനെപ്പറ്റി ഗവർണറോട് വിശദീകരിച്ചു. ജൂനിയർ എം.പിയായി താൻ ലോക്‌സഭയിൽ എത്തുമ്പോൾ തലയെടുപ്പോടെ അവിടെ ഉണ്ടായിരുന്ന വക്കത്തെപ്പറ്റി ഗവർണറും വാചാലനായി.
അതിനിടെ കേരള കൗമുദിയുമായും കുറച്ച് നിമിഷങ്ങൾ പങ്കുവച്ചു.നല്ലൊരു ദിവസമായതിനാൽ വീട്ടിൽ വരുന്ന കോൺഗ്രസ് നേതാക്കൾക്ക് ഉപദേശം കൊടുക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സത്യങ്ങളും വിളിച്ചുപറയാനാകില്ല- കേന്ദ്രത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ തൃപ്‌തനാണോയെന്ന് പറയാതെ പറഞ്ഞു. കെ.വി തോമസിന് എന്തു പറ്റിയെന്ന് അറിയില്ല. അദ്ദേഹം ചെയ്‌തത് വളരെ കഷ്‌ടമായി പോയി. നിരാശ മാറ്റി കഠിനപരിശ്രമം നടത്തിയാൽ സംസ്ഥാനത്ത് കോൺഗ്രസിന് തിരിച്ചുവരാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
എ.കെ ആന്റണി ഉൾപ്പെടെയുളള നേതാക്കൾ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചു. മോൻസ് ജോസഫ് എം.എൽ.എ, കോൺഗ്രസ് നേതാക്കളായ പീതംബരകുറുപ്പ്,ശരത്ചന്ദ്ര പ്രസാദ്, ടി.യു രാധാകൃഷ്‌ണൻ,പ്രതാപ ചന്ദ്രൻ,ജി.സുബോധൻ അടക്കമുളളവർ വസതിയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |