കോഴിക്കോട്: കോടഞ്ചേരിയിൽ ക്രിസ്ത്യൻ യുവതിയും മുസ്ലീം വിഭാഗത്തിൽപെട്ട സി.പി.എം നേതാവും തമ്മിലുള്ള പ്രണയ വിവാഹത്തിനെതിരെ ലൗ ജിഹാദ് ആരോപണം. യുവതിയുടെ ബന്ധുക്കളും നാട്ടുകാരിൽ ചിലരുമാണ് ആരോപണം ഉന്നയിക്കുന്നത്. ദമ്പതികൾ ഇത് തള്ളിയെങ്കിലും വിവാദം തണുത്തിട്ടില്ല. ഇരുവർക്കും സി.പി.എം സഹായം ചെയ്തുവെന്ന ആരോപണം ശക്തമായതോടെ പാർട്ടി ഇന്ന് പ്രദേശത്ത് വിശദീകരണ യോഗം സംഘടിപ്പിച്ചിട്ടുണ്ട്.
സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുമായ കോടഞ്ചേരി നൂറാംതോട് സ്വദേശി ഷെജിനും തെയ്യപ്പാറ സ്വദേശിയും സൗദി അറേബ്യയിൽ നഴ്‌സുമായ ജോയ്സ്‌ന മേരി ജോസഫുമാണ് ഒളിച്ചോടി വിവാഹിതരായത്. മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുമ്പാണ് ജോയ്സ്‌ന നാട്ടിലെത്തിയത്. ഏഴുമാസമായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ജോയ്സ്‌ന വീട്ടിൽനിന്ന് ഇറങ്ങിപ്പോയാണ് വിവാഹം കഴിച്ചത്. മകളെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ കോടഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചില്ലെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ജനകീയ സമിതിയുടെ പേരിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
ലൗ ജിഹാദ് ആരോപണം ഉയർന്നതോടെ സ്വന്തം ഇഷ്ട പ്രകാരമാണ് താൻ വിവാഹം കഴിച്ചതെന്ന് ജോയ്സ്‌ന വ്യക്തമാക്കി. എന്നാൽ സമ്മർദ്ദത്തിന് വഴങ്ങിയാണ് ജോയ്സ്‌ന ഇങ്ങനെ പറയുന്നതെന്നും ഒളിവിൽ കഴിയാൻ സി.പി.എം നേതാക്കളുടെ പിന്തുണയുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം. അതിനിടെ ഷെജിനും ജോയ്സ്‌നയും താമരശേരി കോടതിയിൽ നേരിട്ട് ഹാജരായി. ഒരുമിച്ച് കഴിയാൻ ഇരുവർക്കും കോടതി അനുമതി നൽകി.
'ഷെജിന്റെ നടപടി ശരിയായില്ല'
ഷെജിന്റെ നടപടി ശരിയായില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം ജോർജ് എം. തോമസ് പറഞ്ഞു. പ്രണയമുണ്ടെങ്കിൽ പാർട്ടിയെ അറിയിക്കാമായിരുന്നു. പാർട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും സംസാരിച്ചിട്ടില്ല. ഇരുവർക്കും സി.പി.എം സഹായം ചെയ്തെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വ്യക്തിപരമായ കാര്യമായതിനാലാണ് പാർട്ടിയെ അറിയിക്കാതിരുന്നതെന്ന് ഷെജിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |