കൊച്ചി: ഏറ്റവും വില കുറഞ്ഞ മദ്യം ആവശ്യപ്പെട്ടപ്പോൾ നൽകിയില്ലെന്ന കാരണത്താൽ ബിവറേജസ് ഔട്ട്ലെറ്റ് ജീവനക്കാരന് വില വ്യത്യാസത്തിന്റെ 300 ഇരട്ടി തുക പിഴ ചുമത്തിയ സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
ആലപ്പുഴ ചുങ്കം ഔട്ട്ലെറ്റിലെ ജീവനക്കാരൻ എം.പി സനിൽകുമാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി അരുൺ നടപടികൾ മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തത്. പിഴ റദ്ദാക്കണമെന്നും, ഔട്ട്‌ലെറ്റിലെ കണക്കിലും സ്റ്റോക്കിലും വ്യത്യാസമുണ്ടായാൽ ജീവനക്കാർക്കു ബാദ്ധ്യത ചുമത്തുന്ന കോർപ്പറേഷന്റെ സർക്കുലറുകൾ സർവീസ് ചട്ടങ്ങൾക്കു വിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
പരിശോധനയുടെ ഭാഗമായി 2021 ഒക്ടോബർ 28നു ചുങ്കം ഔട്ട്ലെറ്റിലെത്തിയ ഉദ്യോഗസ്ഥ സംഘം ഏറ്റവും വില കുറഞ്ഞ റമ്മും ബ്രാൻഡിയും ബിയറും നൽകാൻ ആവശ്യപ്പെട്ടു. ഇവയുടെ വിലയായി 1,110 രൂപയുടെ ബിൽ ഹർജിക്കാരൻ നൽകി. എന്നാൽ ഇതിലും വില കുറഞ്ഞ മദ്യം ഔട്ട്ലെറ്റിലുണ്ടെന്ന് കണ്ടെത്തിയ അന്വേഷണ സംഘം 1040 രൂപയുടെ ബില്ലാണ് നൽകേണ്ടിയിരുന്നതെന്ന് ചൂണ്ടിക്കാട്ടി. തുടർന്ന്, വ്യത്യാസമുള്ള 70 രൂപയുടെ 300 ഇരട്ടി പിഴ ചുമത്തി. ഹർജിക്കാരൻ 21,000 രൂപ പത്തു ദിവസത്തിനകം അടയ്ക്കാൻ നോട്ടീസ് നൽകി.ഹർജിക്കാരൻ ചില ബ്രാൻഡിലുള്ള മദ്യം പ്രൊമോട്ട് ചെയ്തെന്നും വില കുറഞ്ഞ മദ്യത്തിന്റെ വില്പന തടസപ്പെടുത്തിയെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |