വിധി 17വർഷത്തിനുശേഷം
തിരുവനന്തപുരം: എൻജിനിയറിംഗ് വിദ്യാർത്ഥിയായ ശ്യാമൾ മണ്ഡലിനെ തലസ്ഥാന നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി വഴിയിൽ തള്ളിയ കേസിൽ രണ്ടാം പ്രതിയായ ആൻഡമാൻ സ്വദേശി മുഹമ്മദലി കുറ്റക്കാരനെന്ന് 17 വർഷത്തിനുശേഷം പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തി. പ്രതിയുടെ ശിക്ഷ ഇന്ന് ജഡ്‌ജി കെ. സനിൽകുമാർ വിധിക്കും.
ആൻഡമാൻ സ്വദേശിയും ശ്രീകാര്യം ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിലെ ഇലക്ട്രോണിക്‌സ് ബിരുദ വിദ്യാർത്ഥിയുമായിരുന്ന ശ്യാമളിനെ പണത്തിനുവേണ്ടി കുടുംബസുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്നാംപ്രതി നേപ്പാൾ സ്വദേശി ദുർഗാ ബഹാദൂർ ഭട്ട് ഛേത്രി എന്ന ദീപക്കിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശ്യാമളിന്റെ അച്ഛൻ ബസുദേവ് ആൻഡമാനിൽ അദ്ധ്യാപകനായി ജോലിചെയ്യുമ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന കുഞ്ഞുകണ്ണുവിന്റെ മകനാണ് രണ്ടാം പ്രതിയായ മുഹമ്മദാലി. മുഹമ്മദാലിയുടെ കടയിലെ ജീവനക്കാരനായിരുന്നു ദുർഗാ ബഹാദൂർ.
2005 ഒക്ടോബർ 13നാണ് അട്ടക്കുളങ്ങര ശ്രീബാല തിയേറ്ററിന് മുന്നിൽ നിന്ന് പ്രതികൾ ശ്യാമളിനെ തട്ടിക്കൊണ്ടുപോയത്. ശ്യാമളിന്റെ സുഹൃത്തുക്കൾ വിവരമറിച്ചതിനെ തുടർന്ന് പിതാവ് ബസുദേവ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. തിരുവനന്തപുരത്തേക്ക് എത്താനുള്ള തയ്യാറെടുപ്പിനിടെ ഒരാൾ ഫോൺ വിളിച്ച് 20 ലക്ഷം രൂപ നൽകിയാൽ മകനെ വിട്ടയയ്ക്കാമെന്ന് അറിയിച്ചു. വിവരം ബസുദേവ് ഉടൻ പൊലീസിന് കൈമാറി. പൊലീസ് പിന്തുടരുന്നതായി മനസിലായ പ്രതികൾ ശ്യാമളിനെ കൊന്ന് ചാക്കിൽ കെട്ടി കോവളം വെള്ളാർ ഭാഗത്ത് ദേശീയപാതയിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഒക്ടോബർ 23ന് ചീഞ്ഞ് അഴുകി തുടങ്ങിയ നിലയിലായിരുന്നു ശ്യാമളിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. 2008ൽ കേസ് സി.ബി.ഐക്ക് കൈമാറി. സി.ബി.എെയ്ക്കുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ അരുൺ കെ. ആന്റണി ഹാജരായി.
പണക്കൊതി, ഫോൺ
കെണിയായി
പണം പലിശയ്‌ക്ക് നൽകാറുള്ള ബസുദേവിന്റെ കൈയിൽ വളരെയധികം പണമുണ്ടെന്ന ധാരണയിലാണ് പ്രതികൾ മകനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടത്. ശ്യാമളിന്റെ ഫോണിലെ അവസാന കാൾ മുഹമ്മദിലുടേതാണ് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരവായത്. ശ്യാമളിന്റെ ഫോൺ ചെന്നൈയിൽ വിറ്റശേഷം ആൻഡമാനിലേക്ക് കടന്ന പ്രതിയെ അവിടെ നിന്നാണ് പൊലീസ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |