തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ ഒന്നര വർഷത്തെ സസ്പെൻഷനുശേഷം സ്പോർട്സ്- യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി തിരിച്ചെത്തുകയും ചെയ്ത എം. ശിവശങ്കറിന് മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പുകളുടെ ചുമതലകൾ കൂടി നൽകി. മന്ത്രി ചിഞ്ചുറാണിയുടെ വകുപ്പുകളാണിവ. ക്ഷീരവികസന വകുപ്പിന് കീഴിലെ മിൽമ യൂണിയനിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശിവശങ്കർ ആ വകുപ്പിലേക്ക് വരുന്നത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് സർവീസിൽ തിരിച്ചെത്തിയത്. ഫെബ്രുവരിയിൽ സ്വർണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിൽ എഴുതിയ 'അശ്വത്ഥാമാവ് വെറും ഒരാന' എന്ന ആത്മകഥ കോളിളക്കമുണ്ടാക്കിയിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഗുരുതരമായ ആരോപണങ്ങളുയർത്തി ശിവശങ്കറിനെതിരെ രംഗത്ത് വന്നു. സർവീസിലിരിക്കെ അനുമതിയില്ലാതെ ആത്മകഥ എഴുതിയതിനെ ചൊല്ലിയും വിവാദമുയർന്നു. സാഹചര്യം ഇത്രയും പ്രതികൂലമായിട്ടും സർക്കാർ കൂടുതൽ ചുമതലകൾ ശിവശങ്കറിന് നൽകുകയായിരുന്നു. അടുത്തവർഷം ആദ്യംവരെയാണ് സർവീസ് കാലാവധി.
മൃഗസംരക്ഷണവും ക്ഷീരവികസനവും മൃഗശാലയും വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടിങ്കു ബിസ്വാളിനെ ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃ കാര്യ വകുപ്പ് പ്രിൻസിപ്പൽസെക്രട്ടറിയായി നിയമിച്ചു. തുറമുഖ വകുപ്പിന്റെ പൂർണ അധികച്ചുമതലയിൽ അവർ തുടരും.
ഇലക്ട്രോണിക്സ്- ഐ.ടി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് ആസൂത്രണ- സാമ്പത്തിക കാര്യ വകുപ്പിന്റെ പൂർണ അധികച്ചുമതല നൽകി. സംസ്ഥാന ആസൂത്രണബോർഡിന്റെ മെമ്പർ സെക്രട്ടറിയുമായിരിക്കും.
കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് എത്തുന്ന പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസിനെ മത്സ്യബന്ധന വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായും അജിത് കുമാറിനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായും നിയമിച്ചു. പ്രസവാവധി കഴിഞ്ഞ് എത്തുന്ന ജി. പ്രിയങ്കയെ വനിത-ശിശുക്ഷേമ വകുപ്പ് ഡയറക്ടറാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |