തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാനുമായുള്ള ഉരസലിന്റെ പേരിൽ സമരരംഗത്തുള്ള സി.പി.എം അനുകൂല സംഘടനയുടെ അതിരുവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നും, വികസനം മുന്നിൽക്കണ്ട് ചെയർമാന് നിയമാനുസൃത തീരുമാനമെടുക്കാമെന്നും സർക്കാർ നിലപാടെടുത്തു.
കെ.എസ്.ഇ.ബിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബി.അശോകിന് പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കും.സംഘടനാ നേതാക്കളുടെ സസ്പെൻഷൻ ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ ചെയർമാൻ തീരുമാനമെടുക്കും. മാനേജ്മെന്റുമായി ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുന്ന ഓഫീസേഴ്സ് അസോസിയേഷനും വ്യക്തമാക്കി. ഒത്തുതീർപ്പിന് ഇതോടെ വഴി തെളിഞ്ഞു.
ഇന്നലെ തിരുവനന്തപുരത്തെത്തിയ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. സർക്കാർ നിലപാട് ചെയർമാൻ ഡോ.ബി. അശോകിനെയും ധരിപ്പിച്ചു. രണ്ടു ദിവസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ചെയർമാൻ അറിയിച്ചു. സർക്കാർ നിലപാട് സി.ഐ.ടി.യു നേതാക്കൾ മുഖേന ഒാഫീസേഴ്സ് അസോസിയേഷനെയും അറിയിച്ചു. തുടർന്ന് സസ്പെൻഷനിലുള്ള അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാറും ജനറൽ സെക്രട്ടറി ബി.ഹരികുമാറും ചാർജ്ജ് മെമ്മോയ്ക്ക് മറുപടി നൽകി. ആദ്യം സസ്പെൻഷനിലായ എക്സിക്യൂട്ടീവ് എൻജിനിയർ ജാസ്മിൻ ബാനുവിനെ ഹൈക്കോടതി നിർദ്ദേശത്തിന്റെ
പശ്ചാത്തലത്തിൽ ഇന്ന് തിരിച്ചെടുത്തേക്കും.
ലീവെടുക്കാതെ ജോലിയിൽ നിന്ന് വിട്ടുനിന്നതിനാണ് ജാസ്മിൻബാനുവിനെ സസ്പെൻഡ് ചെയ്തത്.ഇത് ചോദ്യം ചെയ്ത് ചെയർമാന്റെ മുറിയിലേക്ക് തള്ളിക്കയറി അക്രമവും കാട്ടിയതിനാണ് അസോസിയേഷൻ പ്രസിഡന്റും,ജനറൽ സെക്രട്ടറിയും സസ്പെൻഷനിലായത്.സസ്പെൻഷൻ പിൻവലിക്കണമെന്നും ചെയർമാനെ മാറ്റണമെന്നുമാണ് അസോസിയേഷന്റെ ആവശ്യം. മേലുദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുന്നതിനെതിരെ ഐ.എ.എസ് അസോസിയേഷനും, ഇൻഡസ്ട്രിയൽ കോൺഫെഡറേഷനും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
ഇന്നലെ സമരവേദിയിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ വൈദ്യുതി മന്ത്രിയെ അപഹസിച്ച് സംസാരിച്ചതും താരിഫ് പരിഷ്കരണത്തിനായി കെ.എസ്.ഇ.ബി ചെയർമാൻ തെറ്റായ കണക്ക് നൽകിയെന്ന അസോസിയേഷന്റെ ആരോപണവും സാഹചര്യം വഷളാക്കി. ചെയർമാൻ ആരോപണം നിഷേധിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയെ കണ്ടു, നയം വ്യക്തമാക്കി
ഇന്നലെ പ്രശ്നപരിഹാര ചർച്ചയ്ക്കൊരുങ്ങി തലസ്ഥാനത്തെത്തിയ വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിലപാട് വ്യക്തമാക്കിയത്. സി.പി.എം അനുകൂല ഒാഫീസേഴ്സ് അസോസിയേഷന്റെ തൻപ്രമാണിത്തം സ്ഥാപനത്തിന്റെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക് നൽകിയത്. 15 വർഷത്തിനുശേഷം ആദ്യമായി കെ.എസ്.ഇ.ബി പ്രവർത്തനലാഭത്തിലെത്തി.ഉൗർജ്ജക്ഷമതയിലും വിതരണമികവിലും ദേശീയതലത്തിൽ രണ്ടാം സ്ഥാനം നേടി.ഉത്പാദനത്തിൽ 100 മെഗാവാട്ടിലേറെ വർദ്ധന നേടിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
`വൈദ്യുതിബോർഡിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ചെയർമാനാണ്. പരിഹരിച്ചില്ലെങ്കിൽ
മന്ത്രി ഇടപെടും.'
-എളമരംകരീം എം.പി,
സി.ഐ.ടി.യു.സംസ്ഥാന
ജനറൽസെക്രട്ടറി
`വകുപ്പിനെക്കുറിച്ചറിയാത്ത മന്ത്രി എന്തിന് ആ സ്ഥാനത്തിരിക്കുന്നു.കേരളത്തിൽ ചിറ്റൂർ (മന്ത്രിയുടെ മണ്ഡലം) ഒഴിച്ച് മറ്റെല്ലായിടത്തും കൊതുമ്പിന് കീഴെയാണ് കൊച്ചങ്ങ. അവിടെ മാത്രം കൊതുമ്പിന്
മുകളിലാണോ?.'
-കെ.എസ്.സുനിൽകുമാർ,
സി.ഐ.ടി.യു
സംസ്ഥാനസെക്രട്ടറി
`സമരത്തിൽ മന്ത്രിയോ മുന്നണിയോ ഇടപെടില്ല. ചെയർമാൻ ജീവനക്കാരുമായി ചർച്ച നടത്തും. പുതിയ കേന്ദ്ര നിയമപ്രകാരം സ്വകാര്യസംരംഭകർക്കും ഈ ലൈനിൽക്കൂടി വിതരണം നടത്താം. ഇനി നിരക്ക് കൂട്ടി നിലനിൽക്കാനാവില്ല. പുറത്ത് നിരക്ക് കുറച്ചുകൊടുക്കാൻ ആളുണ്ടാവും. അത്തരം സാഹചര്യമാണ് പരിഗണിക്കേണ്ടത്.'
-കെ.കൃഷ്ണൻ കുട്ടി, വൈദ്യുതി മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |