ടൊറന്റോ : വിചിത്രവും അതിവ്യാപന ശേഷിയുള്ളതുമായ ഒരു രോഗം കാനഡയിൽ മാനുകൾക്കിടെയിൽ പടരുന്നു. ക്രോണിക് വേസ്റ്റിംഗ് ഡിസീസ് ( സി.ഡബ്ല്യു.ഡി ) എന്നാണ് മാനുകളെ കൂട്ടത്തോടെ കൊല്ലുന്ന ഈ രോഗത്തിന്റെ പേര്. ആൽബർട്ട, സസ്കാചെവൻ പ്രവിശ്യകളിലാണ് ഈ രോഗം കണ്ടെത്തിയത്. ' സോംബി ഡിസീസ് " എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. പ്രയോണുകൾ എന്നറിയപ്പെടുന്ന പ്രോട്ടീനുകളിലൂടെ പടരുന്ന ഈ രോഗം എൽക്, റെയിൻഡീർ, സിക ഡീർ തുടങ്ങി മാൻ കുടുംബത്തിൽപ്പെട്ട എല്ലാ ജീവികളെയും ബാധിക്കാമെന്ന് യു.എസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ പറയുന്നു.
രോഗവാഹകരായ മാനുകളിലെ ഉമിനീര്, വിസർജ്യം, മൂത്രം, രക്തം എന്നിവയിലൂടെ മറ്റ് മാനുകളിലേക്കും പടരുന്നു. 1960കളിൽ യു.എസിൽ കണ്ടെത്തിയ ഈ രോഗം പിന്നീട് കൊളറാഡോ, ഒക്‌ലഹോമ, കാൻസാസ്, നെബ്രസ്ക, മിനസോട്ട, വിസ്കോസിൻ, സൗത്ത് ഡെക്കോട്ട, മൊണ്ടാന തുടങ്ങി 26 സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാനഡയിൽ ആദ്യമായി സി.ഡബ്ല്യു.ഡി റിപ്പോർട്ട് ചെയ്തത് 1996ൽ സസ്കാചെവനിലെ ഒരു എൽക് ഫാമിലാണ്. ഇത് പിന്നീട് കാട്ടിലെ മാനുകളിലേക്കും പടർന്നു.
മനുഷ്യരിലേക്ക് ?
രോഗം ബാധിച്ച മാനുകളുടെ മാംസം കഴിക്കുന്നതിലൂടെ മനുഷ്യരിലേക്കും ഈ രോഗം പടർന്നേക്കാമെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ പറയുന്നു. അതിനാൽ വേട്ടക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. സി.ഡബ്ല്യു.ഡിയ്ക്ക് കാരണമായ പ്രയോൺ പ്രോട്ടീനുകൾ വിഘടിക്കുന്നില്ല. അതിനാൽ പാകം ചെയ്താലും രോഗം പകരാൻ കാരണമാകും. എന്നാൽ, സി.ഡബ്ല്യു.ഡി ഇതുവരെ മനുഷ്യരിൽ കണ്ടെത്തിയിട്ടില്ല. മനുഷ്യനെ ഈ പ്രയോൺ പ്രോട്ടീനുകൾ എങ്ങനെ ബാധിക്കുമെന്നും വ്യക്തമല്ല. അവശത തോന്നിക്കുന്ന മാനുകളെ വേട്ടയാടാനോ അവയുടെ മാംസം ഭക്ഷിക്കാനോ പാടില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
സോംബി രോഗം
സോംബികളെ പറ്റിയുള്ള സിനിമകൾ പലരും കണ്ടിട്ടുണ്ടാകാം. സിനിമയിലെ സോംബികളെ പോലുള്ള ലക്ഷണങ്ങളാണ് സി.ഡബ്ല്യു.ഡി ബാധിച്ച മാനുകളിൽ പ്രകടമാകുന്നത്. അവയുടെ തലച്ചോറിന്റെ നിയന്ത്രണം നഷ്ടമാകും. സ്വഭാവം പെട്ടെന്ന് മാറും. മനുഷ്യരെ ഭയമില്ലാതെയാകാം. അക്രമാസക്തമായേക്കാം. മാനുകളിൽ സ്വബോധം നഷ്ടമാവുകയും വായിലൂടെ ഉമിനീർ ഒഴുകുകയും ശരീരം മെലിയുകയും ചെയ്യും. അവയുടെ ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടമാകും.
സോംബികൾ '
നൈറ്റ് ഒഫ് ദ ലിവിംഗ് ഡെഡ് ' ,' ട്രെയിൻ ടു ബൂസാൻ ' തുടങ്ങിയ ചിത്രങ്ങളിൽ സോംബികളെ എല്ലാവരും നെഞ്ചിടിപ്പോടെയാണ് കണ്ടത്. ശരിക്കും എന്താണ് സോംബികൾ ? അവ യാഥാർത്ഥ്യമാണോ ? ഒരിക്കലും അല്ല, അവ വെറും സാങ്കല്പിക സൃഷ്ടികൾ മാത്രമാണ്. മരിച്ചിട്ടിട്ടും മരിക്കാത്ത, മനുഷ്യ മാംസം ഭക്ഷിക്കുന്ന, അഴുകിയ മൃതശരീരത്തിന്റെ രൂപമാണ് സോംബികൾക്ക് സിനിമയിൽ. സോംബിയുടെ കടിയേൽക്കുന്നവരെല്ലാം സോംബികളായി മാറും. റോബോട്ടുകളെ പോലെ നിർവികാരരാണ് സോംബികൾ. മനുഷ്യമാംസം ഭക്ഷിക്കുകയാണ് ഇവരുടെ ലക്ഷ്യം.
ഹെയ്ത്തിയൻ സംസ്കാരത്തിലെ നാടോടിക്കഥകളിലാണ് സോംബി സങ്കല്പം ഉടലെടുത്തതെന്ന് കരുതുന്നു. ഏകദേശം 1697 മുതൽ തന്നെ ഇന്നത്തെ സോംബികൾക്ക് സമാനമായ ഫിക്‌ഷണൽ കഥാപാത്രങ്ങൾ സാഹിത്യകൃതികളിൽ പ്രത്യക്ഷപ്പെട്ടിരുന്നതായി ചരിത്രകാരൻമാർ പറയുന്നു. ' വൈറ്റ് സോംബി ' ( 1932 ) ആണ് ആദ്യ സോംബി സിനിമ. 1968ൽ ' നൈറ്റ് ഒഫ് ദ ലിവിംഗ് ഡെഡ് ' പുറത്തുവന്നതിന് ശേഷമാണ് സോംബികൾ പ്രസിദ്ധിയാർജ്ജിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |