കോട്ടയം. രണ്ട് വർഷത്തെ കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം, വിഷുവിനെ വരവേൽക്കാൻ പടക്ക വിപണിയും ഒരുങ്ങി. മുൻകാലങ്ങളിൽ വിഷുവിന് ദിവസങ്ങൾക്ക് മുൻപേ കടകളിൽ വലിയ തിരക്ക് അനുഭവപ്പെടുമായിരുന്നു. ഇക്കുറി അങ്ങിനെയൊരു തിരക്കില്ല. പടക്കം വാങ്ങാൻ ആളുകൾ എത്തുന്നുണ്ടെങ്കിലും വേനൽമഴ വിപണിയെയും അവതാളത്തിലാക്കി. വിഷുവിന്റെ തലേന്നായ ഇന്ന് കച്ചവടം പൊലിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
ഇപ്പോൾ ചൈനീസ് പടക്കങ്ങൾക്കാണ് ആവശ്യക്കാരേറെ. കുട്ടികൾക്കായി, പൊള്ളലേൽക്കാത്ത പ്രത്യേക പടക്കങ്ങളും ഉണ്ട്. സൂപ്പർ ഷോട്ടുകൾ, ത്രിവർണ പൂക്കുറ്റി, ഫാൻസി പടക്കങ്ങൾ, സ്‌കൈ ഷോട്ട് ഡ്രോൺ, ഹെലികോപ്ടർ തുടങ്ങിയവയാണ് ഇത്തവണത്തെ പുതിയ ഇനങ്ങൾ. തീ കൊടുത്താൽ ഉയർന്ന് കറങ്ങി പൊട്ടുന്ന പടക്കങ്ങളാണ് ഹെലികോപ്ടർ, ഡ്രോൺ എന്നിവ. വലിയ ഉയരത്തിൽ പോയി പൊട്ടുന്ന സ്‌കൈ ഷോട്ടിനും ആവശ്യക്കാരുണ്ട്. ഓലപ്പടക്കങ്ങൾ, മാലപ്പടക്കങ്ങൾ, കമ്പിത്തിരി, പൂത്തിരി, ചക്രം, കുടചക്രം, പൂക്കുറ്റി തുടങ്ങിയ ഇഷ്ട ഇനങ്ങൾക്കാണ് കൂടുതൽ ചെലവ്.
വില നിലവാരം.
കമ്പിത്തിരി 10 രൂപ മുതൽ 50 രൂപ വരെ.
പൂക്കുറ്റി 15 രൂപ മുതൽ 80 രൂപ വരെ.
കുടചക്രം 10 രൂപ മുതൽ 30 രൂപ വരെ.
ഓലപ്പടക്കം 100 രൂപ മുതൽ 300 വരെ.
ചൈനീസ് സിംഗിൾ ഷോട്ട് 100 രൂപ മുതൽ.
മത്താപ്പൂ 20 രൂപ മുതൽ 80 രൂപ വരെ,
ഹെലികോപ്റ്റർ ഒരു പീസ് 2000 രൂപവരെ.
പടക്കവ്യാപാരിയായ അബ്ദുൾ ഷുക്കൂർ പറയുന്നു.
ശിവകാശി, പറവൂർ, അങ്കമാലി എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പടക്കങ്ങൾ എത്തുന്നത്. ദിവസവും വൈകിട്ടോടെയാണ് വിപണി സജീവമാകാറ്. രണ്ട് വർഷത്തെ വിഷുവിപണി കൊവിഡിൽ നഷ്ടമായപ്പോൾ ഇത്തവണ കച്ചവടം മികച്ചതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |