ആറുവർഷം മുൻപ് നല്ല 'നേരം"ആണ് ശബരീഷ് വർമ്മയെ പാട്ടുകാരനും പാട്ടെഴുത്തുകാരനും നടനുമാക്കി മാറ്റിയത്. പ്രേമം സിനിമയിലെ ശംഭുവിന്റെ മുഖം പിന്നാലെ തെളിയും. ജീവിതത്തെ പാട്ടുകാരനായും പാട്ടെഴുത്തുകാരനായും അഭിനേതാവായും സിനിമ കൊണ്ടുപോവുന്നതിന്റെ ആഹ്ലാദത്തിലാണ് ശബരീഷ് വർമ്മ. ആലുവയിലെ സൗഹൃദ കൂട്ടായ്മയാണ് ശബരീഷ് വർമ്മയെ സിനിമയിൽ എത്തിക്കുന്നത്. ആ കൂട്ടായ്മയാണ് ഇപ്പോഴും സഹായിക്കുന്നതും. നിവിൻപോളിയും അൽഫോൻസ് പുത്രനും സിജു വിത്സനും ഷറഫുദ്ദീനും കൃഷ്ണശങ്കറും മൊസിലും വിഷ്ണുവും ശങ്കറും ചേരുന്ന സൗഹൃദ കൂട്ടായ്മ ശബരീഷ് വർമ്മയുടെ ജീവിതം ഇപ്പോഴും മാറ്റിവരയ്ക്കുന്നു. നേരം, പ്രേമം, ഗോൾഡ് എന്നീ അൽഫോൻസ് ചിത്രങ്ങളുടെ കാമറയുടെ മുന്നിലും പിന്നിലും ശബരീഷ് വർമ്മയുണ്ട്. അഭിനേതാവായും ഗാനരചയിതാവും ഗായകനുമായി തിളങ്ങുന്ന ശബരീഷ് വർമ്മ സംവിധായകനായി എത്താൻ ഒരുങ്ങുന്നു. ''അഭിനയിച്ചു പൂർത്തിയാക്കാൻ കുറെ സിനിമകളുണ്ട്. രണ്ടുവർഷത്തിനകം സംവിധാനം ഉണ്ടാവും.അതിന്റെ ശ്രമത്തിലാണ്. മെമ്പർ രമേശൻ ഒൻപതാം വാർഡിൽ എല്ലാ പാട്ടും എഴുതി. പത്രോസിന്റെ പടപ്പുകൾ ,ഗോൾഡ് എന്നീ ചിത്രങ്ങളിലും പാട്ടെഴുതി. മറ്റു സിനിമയിലെല്ലാം അഭിനയം മാത്രമേയുള്ളൂ. അഭിനയിക്കാത്ത സിനിമയിലും പാട്ടെഴുതി. ഡബിൾ ബാരൽ സിനിമയിൽ പാട്ട് എഴുതുകയും പാടുകയും ചെയ്തു.റോക്ക് സ്റ്റാർ, അനുരാഗകരിക്കിൻ വെള്ളം, സഖാവ്, ലൂക്ക എന്നീ ചിത്രങ്ങളിൽ പാട്ടെഴുത്തുമാത്രം. ഷറഫുദ്ദീൻ നായകനായ പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിലും പാട്ടെഴുതി. ഉപചാരപൂർവ്വം ഗുണ്ടജയനിൽ പാട്ടെഴുതിയില്ല. പാടി അഭിനയിച്ചു.''ശബരീഷ് വർമ്മ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |