സ്വന്തംലേഖകൻ
കോട്ടയം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ അഡ്വ. എം.പി. ഗോവിന്ദൻ നായർ (96) അന്തരിച്ചു. ഏറെക്കാലമായി കോട്ടയം മുട്ടമ്പലത്തുള്ള വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം.കോട്ടയം പാറമ്പുഴ പുത്തൻപുരയിൽ എൻ. പരമേശ്വരൻ പിള്ളയുടെയും കുഞ്ഞുകുട്ടിയമ്മയുടെയും മകനായി 1926 ഏപ്രിൽ 27നായിരുന്നു ജനനം. സ്കൂൾ പഠനത്തിന് ശേഷം കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് ഇന്റർ മിഡിയറ്റും ആലുവ യു.സി കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ഒന്നാം റാങ്കോടെ ബിരുദവും പാസായി. തിരുവനന്തപുരം ലാ കോളേജിലെ ബി.എൽ പഠനത്തിനു ശേഷം 1950ൽ കോട്ടയം ബാറിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 24-ാം വയസിൽ വിജയപുരം പഞ്ചായത്ത് പ്രസിഡന്റായി. 1960 ൽ കോട്ടയം മണ്ഡലത്തിൽ നിന്നാണ് നിയമസഭാംഗമാകുന്നത്. 1962ൽ 34-ാം വയസിൽ ആർ. ശങ്കർ മന്ത്രിസഭയിൽ ആരോഗ്യം, വനം, ദേവസ്വം വകുപ്പുകളുടെ മന്ത്രിയായി. 16 കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചതോടെ ശങ്കർ മന്ത്രിസഭ നിലംപതിച്ചപ്പോഴും ഗോവിന്ദൻ നായർ അടിയുറച്ച കോൺഗ്രസുകാരനായി തുടർന്നു. 2012- 2015 കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി. കോട്ടയം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി, എ.ഐ.സി.സി അംഗം, എൻ.എസ്.എസ് പ്രതിനിധിസഭാംഗം, ആതുരസേവാ സംഘം പ്രസിഡന്റ് തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിച്ചു. 2019 വരെ അഭിഭാഷക വൃത്തിയിൽ സജീവമായിരുന്നു. ഭാര്യ: പൂഞ്ഞാർ കൊട്ടാരത്തിലെ ഗോദവർമ്മ രാജയുടെ മകൾ പരേതയായ ശാരദാദേവി. മകൾ: സുധ. മരുമകൻ: റിട്ട: കേണൽ പി.എസ്.സി. നായർ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പിതൃസഹോദര പുത്രനാണ്. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |