കൊച്ചി: സംസ്ഥാനത്തെ സംവരണ തസ‌്‌തികകളിൽ അന്യസംസ്ഥാനങ്ങളിലെ സംവരണ വിഭാഗം ഉദ്യോഗാർത്ഥികളെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. കണ്ണൂർ സർവകലാശാല ഐ.ടി വിഭാഗത്തിൽ മുസ്ളിങ്ങൾക്കായി സംവരണം ചെയ്ത അസി. പ്രൊഫസറുടെ തസ്തികയിലേക്ക് കർണാടക സ്വദേശി ബി.മുഹമ്മദ് ഇസ്‌മയിലിനെ നിയമിച്ചതു റദ്ദാക്കിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനക്കാരനായ മലപ്പുറം സ്വദേശി ഡോ. അബ്ദുൾ ഹാലിമിനെ ഒരു മാസത്തിനകം നിയമിക്കാനും നിർദ്ദേശിച്ചു.
യു.ജി.സി മാർഗനിർദ്ദേശമനുസരിച്ച് അഖിലേന്ത്യാടിസ്ഥാനത്തിലായിരുന്നു യോഗ്യതാ പരീക്ഷ. ഒന്നാം റാങ്കുകാരനായ മുഹമ്മദ് ഇസ്‌മയിൽ കർണാടകയിൽ നിന്നുള്ള ഒ.ബി.സി സർട്ടിഫിക്കറ്റും നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും ഹാജരാക്കിയാണ് നിയമനം നേടിയത്. സംവരണ നിയമനത്തിന് സംസ്ഥാനത്തു സ്ഥിരതാമസമുള്ളവർക്കാണ് അർഹതയെന്നായിരുന്നു അബ്ദുൾ ഹാലിമിന്റെ വാദം. സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനെ തുടർന്നാണ് അപ്പീൽ നൽകിയത്.
സ്വന്തം സംസ്ഥാനത്ത് മാത്രം ബാധകം
പിന്നാക്ക വിഭാഗങ്ങളെ നിർണയിച്ച് പൊതുസേവന മേഖലയിൽ സംവരണം നൽകാൻ സംസ്ഥാനങ്ങൾക്ക് ഭരണഘടന അധികാരം നൽകുന്നുണ്ട്.
സർക്കാർ സർവീസിൽ സമുദായത്തിനുള്ള പ്രാതിനിധ്യമുൾപ്പെടെ കണക്കിലെടുത്താണ് സംവരണം നൽകുന്നത്.
ഓരോ സംസ്ഥാനത്തും ഈ കണക്കിൽ വ്യത്യാസമുണ്ട്. സംവരണത്തിന് അർഹതയുണ്ടെന്ന് ഒരു സംസ്ഥാനം നൽകുന്ന സർട്ടിഫിക്കറ്റ് മറ്റൊരു സംസ്ഥാനത്ത് ഇതിനാൽ ബാധകമല്ല.
യു.ജി.സി മാനദണ്ഡമനുസരിച്ച് അഖിലേന്ത്യാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചത് സംസ്ഥാനത്ത് ഭരണഘടനാനുസൃതമായി നിലവിലുള്ള സംവരണത്തെ ബാധിക്കില്ല.
സംവരണം നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ അവകാശത്തെ യു.ജി.സിയുടെ മാനദണ്ഡങ്ങൾ ബാധിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |