തിരുവനന്തപുരം: കേരഫെഡ് ഉത്പന്നമായ കേര വെളിച്ചെണ്ണയുടെ ഉത്പാദനം നിറുത്തിയെന്ന മട്ടിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കേരഫെഡ് അധികൃതർ അറിയിച്ചു. സംസ്ഥാനത്തേക്ക് മായം കലർന്നതും നിലവാരം കുറഞ്ഞതുമായ വെളിച്ചെണ്ണ കടത്തിക്കൊണ്ടുവരാനുള്ള ചില സ്വകാര്യ ഉത്പാദകരുടെ നീക്കമാണ് ഇത്തരം വ്യാജപ്രചരണങ്ങൾക്കു പിന്നിൽ. ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മാനേജിംഗ് ഡയറ്കടർ ആർ. അശോക് പറഞ്ഞു.
മൂന്നു പതിറ്റാണ്ടിലധികമായി വെളിച്ചെണ്ണയും അനുബന്ധ ഉത്പന്നങ്ങളും ഉത്പാദിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന കേരഫെഡ്, കേരളത്തിലെ കേരകർഷകരുടെ അപ്പെക്സ് സഹകരണ ഫെഡറേഷനാണ്. അംഗസംഘങ്ങളിൽ നിന്നും വിപണിയിൽ നിന്നും ഗുണമേന്മയുള്ള കൊപ്ര സംഭരിച്ച് സ്വന്തം സംസ്കരണശാലകളിൽ ആട്ടിയാണ് 1989 മുതൽ കേര വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നത്. കേര എന്ന ബ്രാൻഡിൽത്തന്നെ തേങ്ങാപ്പാൽ പൊടി, ഡെസിക്കേറ്റഡ് കോക്കനട്ട്, കേരജം കേശാമൃത് ഹെർബൽ ഹെയർ ഓയിൽ, ബേബി കെയർ ഓയിൽ എന്നിവയുമുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ വെളിച്ചെണ്ണ ഉത്പാദകരായ കേരഫെഡിന്റെ ഉത്പന്നങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തും വലിയ വിപണിയുണ്ട്. കേരളത്തിലാകട്ടെ, വെളിച്ചെണ്ണ ഉത്പാദനത്തിലും വിപണനത്തിലും ഒന്നാം സ്ഥാനം കേര ബ്രാൻഡിനാണ്. കേരഫെഡ് ഉത്പന്നങ്ങളുടെ ജനപ്രീതി ചൂഷണം ചെയ്യാൻ സ്വകാര്യ ഉത്പാദകർ നിരന്തരം നടത്തുന്ന ശ്രമം തടയാനാണ് കേരഫെഡ് ട്രേഡ്മാർക്ക് രജിസ്ട്രേഷൻ നേടിയിട്ടുള്ളത്. കേര വെളിച്ചെണ്ണ ഉൾപ്പെടെ കേരഫെഡ് ഉത്പന്നങ്ങൾ തടസ്സം കൂടാതെ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിൽ കേരഫെഡ് പ്രതിജ്ഞാബദ്ധമാണെന്നും ആർ. അശോക് പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |