പ്രമാടം : ഐശ്വര്യത്തിന്റെയും സമ്പദ് സമൃദ്ധിയുടെയും വരവറിയിച്ച് വിഷു കണികണ്ട് ഉണരുമ്പോൾ പ്രധാന വിഭവങ്ങളായ കണിവെള്ളരിക്കും കൊന്നപ്പൂവിനും ക്ഷാമം. കാലംതെറ്റിയ കാലാവസ്ഥയെ തുടർന്ന് നാടൻ കണിവെള്ളരി എങ്ങും കാണാനില്ല. തമിഴ്നാട്ടിൽ നിന്ന് മറ്റും നാമമാത്രമായി കണിവെള്ളരി വിപണിയിൽ എത്തിയിട്ടുണ്ടെങ്കിലും മോഹവിലയാണ് വ്യാപാരികൾ ഈടാക്കുന്നത്. വിഷുവിപണി മുന്നിൽ കണ്ട് വിവിധ പാടശേഖര സമിതികളുടെയും കൃഷി വകുപ്പിന്റെയും അയൽക്കൂട്ടങ്ങളുടെയും യുവജന സംഘടനകളുടെയുമൊക്കെ നേതൃത്വത്തിൽ കണിവെള്ളരി ഇത്തവണ ധാരാളമായി കൃഷി ചെയ്തിരുന്നെങ്കിലും വിളവെടുക്കാനായില്ല. തുടർച്ചയായുണ്ടായ വെള്ളപ്പൊക്കത്തിൽ ഭൂരിഭാഗം വെള്ളരി ചെടികളും അഴുകി നശിച്ചു. ബാക്കിയുണ്ടായിരുന്നവ കത്തുന്ന വേനലിൽ കരിഞ്ഞുംപോയി. സാധാരണ വെള്ളരിക്കയേക്കാൾ വലിപ്പം കുറഞ്ഞ നല്ല മഞ്ഞയിൽ സ്വർണ്ണനിറമുള്ള ഉരുണ്ട വെള്ളരിക്കയാണ് കണിവെള്ളരിക്ക.
വേനൽ മഴയാണ് കണിക്കൊന്നപ്പൂവിന്റെ ക്ഷാമത്തിനും കാരണം. വിഷുവിന്റെ വരവ് അറിയിച്ച് ആഴ്ചകളായി സ്വർണ്ണ വർണ്ണത്തിൽ പൂത്തുലഞ്ഞ് നിന്ന കൊന്നപ്പൂക്കൾ ഭൂരിഭാഗവും കൊഴിഞ്ഞുപോയി. പാതയോരങ്ങളിലെയും വീട്ടുമുറ്റങ്ങളിലെയുമൊക്കെ കൊന്നമരത്തിൽ അവശേഷിക്കുന്ന പൂക്കൾ കച്ചവടക്കാർ മഴ മാറുന്ന സമയങ്ങളിൽ ശേഖരിക്കുന്നുണ്ട്. ഇവ ഇന്ന് വിപണിയിൽ എത്തിക്കും.
കണികണ്ടുണരാൻ...
വിഷുക്കണിയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളാണ് കണിവെള്ളരിയും കണിക്കൊന്നപ്പൂവും. കണിയൊരുക്കാൻ തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും പാതി നിറക്കും. ഇതിൽ മുണ്ടും പൊന്നും വാൽക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും പഴുത്ത അടയ്ക്കയും നാരങ്ങയും വെറ്റിലയും വയ്ക്കും. കൂടാതെ കണ്മഷി, ചാന്ത്, സിന്തൂരം, ഫലവർഗങ്ങൾ എന്നിവയും ഒരുക്കും. ഒപ്പം കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും നാളികേരപാതിയും ശ്രീകൃഷ്ണന്റെ വിഗ്രഹവും വച്ചാണ് വിഷുക്കണി ഒരുക്കുക. വെളിച്ചവും ധനവും ഫലങ്ങളും ധാന്യങ്ങളും എല്ലാംചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ ഐശ്വര്യ സമ്പൂർണ്ണമായ പുതിയൊരു ജീവിതം ഉണ്ടാകുമെന്നാണ് വിശ്വാസം. തുടർന്ന് മുതിർന്നവരിൽ നിന്ന് വിഷുകൈനീട്ടവും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |