തൃശൂർ : മലപ്പുറത്ത് സന്തോഷ് ട്രോഫി തേടി ഇറങ്ങുന്ന കേരള ടീമിന്റെ ക്യാപ്ടനും മുഖ്യ പരിശീലകനും സഹപരിശീലകനും തൃശൂരിൽ നിന്നാണ്. നായകൻ ജിജോ ജോസഫ്, മുഖ്യപരിശീലകൻ ബിനോ ജോർജ്, സഹപരിശീലകൻ ടി.ജി പുരുഷോത്തമൻ എന്നിവരാണ് തൃശൂരിന്റെ അഭിമാനങ്ങൾ.
മുപ്പതാം വയസിൽ നായകനാകുന്ന ജിജോ ജോസഫ് എം.ജി കാവ് സോക്കർ ക്ലബ്ബിലൂടെയാണ് പന്ത് തട്ടി തുടങ്ങിയത്. തൃശൂർ മോഡൽ ബോയ്‌സ് സ്‌കൂളിലും തുടർന്ന് കേരള വർമ്മ കോളേജിലൂടെ കാലിക്കറ്റ് യൂണിവേട്സിറ്റി ടീമിലും ജിജോയെത്തി. 2014 മുതൽ മദ്ധ്യനിരയിൽ കേരളത്തിന്റെ വിശ്വസ്തനായ ജിജോ ആറാം തവണയാണ് സന്തോഷ് ട്രോഫിയിൽ ജഴ്‌സിയണിയുന്നത്. ടീമിലെ സീനിയർ താരവും ജിജോയാണ്. ടീമിലെ പ്രായം കൂടിയ താരം കൂടിയായ ജിജോ സെന്റർ മിഡ്ഫീൽഡറാണ്. ഇന്ത്യൻ മുൻ ഇന്റർ നാഷണൽ ഐ.എം.വിജയനടക്കമുള്ളവർക്ക് ഒപ്പം സെവൻസ് ടൂർണമെന്റുകളിൽ കളിക്കാൻ സാധിച്ച അനുഭവസമ്പത്തും ജിജോക്കുണ്ട്. തിരൂർ കൊഞ്ചിറ റോഡിൽ അന്തിക്കാട്ട് വീട്ടിൽ ജോസഫിന്റെയും മേരിയുടെയും മകനാണ്. സഹോദരി ജിൻസി.
കഴിഞ്ഞ തവണയും കേരള ടീമിനെ പരിശീലിപ്പിച്ചത് ബിനോ ജോർജ്ജാണ് നേരത്തേ ഗോകുലം കേരള കോച്ചായിരുന്നു. ഫൈനൽ റൗണ്ടിൽ പഞ്ചാബ്, രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ, മേഘാലയ എന്നീ ടീമുകളാണ് ഗ്രൂപ്പ് എതിരാളികൾ.
എതിരാളികൾ ശക്തരാണ്. എന്നിരുന്നാലും മികച്ച കളി പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷ. വിജയപ്രതീക്ഷയിൽ തന്നെയാണ് ടീമിലെ എല്ലാവരും.
ജിജോ ജോസഫ്
സന്തോഷ് ട്രോഫി കേരള ടീം കോച്ച്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |