തിരുവനന്തപുരം: തിരുവമ്പാടി കോടഞ്ചേരിയിൽ ജോയ്സ്നയുമായി ഡി.വൈ.എഫ്.ഐ നേതാവ് ഷെജിൻ ഒളിച്ചോടിയ സംഭവത്തിൽ മുൻ എം.എൽ.എയും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗവുമായ ജോർജ് എം. തോമസ് നടത്തിയ 'ലൗ ജിഹാദ്' പ്രതികരണം സി.പി.എമ്മിനെ വെട്ടിലാക്കി.
പാർട്ടി ജില്ലാ നേതൃത്വം ഉടൻ ജോർജിന്റെ പ്രതികരണത്തെ തള്ളിപ്പറയുകയും, നാക്കുപിഴയെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തതോടെ ,രാഷ്ട്രീയ വിവാദം തണുപ്പിക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുൾപ്പെടെ മലബാറിൽ മുസ്ലിംലീഗിന് ഭീഷണിയുയർത്തിയ സി.പി.എം കടന്നുകയറ്റത്തെ മറികടക്കാനുള്ള ആയുധമായി വിവാദ പ്രതികരണത്തെ മാറ്റാനാണ് യു.ഡി.എഫിന്റെ ശ്രമം. പാലാ ബിഷപ്പിന്റേത് മുതൽ ജോർജ് എം.തോമസിന്റെ വരെ പ്രതികരണങ്ങളെ മറയാക്കി ക്രൈസ്തവ വികാരം അനുകൂലമാക്കാനുള്ള ശ്രമം ബി.ജെ.പി നേതൃത്വവും ആരംഭിച്ചു.
പാലാ ബിഷപ്പിന്റെ പ്രസ്താവനയെ മുഖ്യമന്ത്രിയടക്കമുള്ള സി.പി.എം നേതാക്കൾ തള്ളിപ്പറഞ്ഞതാണ്. ലൗ ജിഹാദില്ലെന്നാണ് സി.പി.എമ്മും ഡി.വൈ.എഫ്.ഐ അടക്കമുള്ള ഇടത് യുവജന സംഘടനകളും ആവർത്തിക്കുന്നത്.ഷെജിൻ- ജോയ്സ്ന വിവാഹം ദുരൂഹതയ്ക്കിട നൽകാതെ ആവാമായിരുന്നുവെന്ന വികാരം സി.പി.എമ്മിനുണ്ട്. ഒളിച്ചോട്ടം ഒഴിവാക്കണമായിരുന്നുവെന്നാണ് ജില്ലാ സെക്രട്ടറി പി. മോഹനനും പ്രതികരിച്ചത്. ജോയ്സ്നയുടെ കുടുംബം ഈ ഒളിച്ചോട്ടത്തിൽ ദുരൂഹത ആരോപിക്കുന്നുമുണ്ട്. ലൗ ജിഹാദെന്ന ആക്ഷേപമൊന്നും അവർ ഉയർത്തുന്നില്ല. എന്നാൽ, ഒരുമിച്ച് ജീവിക്കാനാഗ്രഹിക്കുന്നുവെന്ന് ഇരുവരും കോടതിയിലടക്കം വ്യക്തമാക്കിയിരിക്കെ, ഇനി ഇതേച്ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കണമെന്നാണ് സി.പി.എം നിലപാട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലം തൊട്ടേ കത്തോലിക്ക സമുദായത്തിൽ പടർന്നുകൊണ്ടിരിക്കുന്ന ലീഗ്, മുസ്ലിം വിരുദ്ധ നിലപാടുകളുടെ തുടർച്ചയായി ഇപ്പോഴത്തെ വിവാദങ്ങളെ കാണുന്നവരുണ്ട്. ലൗ ജിഹാദെന്നത് സി.പി.എം നേരത്തേ മുതൽ ഉയർത്തുന്ന ആക്ഷേപമാണെന്ന്, 2010ൽ മുഖ്യമന്ത്രിയായിരിക്കെ വി.എസ്. അച്യുതാനന്ദൻ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടി യു.ഡി.എഫ് കുറ്റപ്പെടുത്തുന്നു.മലബാർ രാഷ്ട്രീയത്തിൽ ചലനമുണ്ടാക്കുന്ന ഭൂതമായി പുതിയ വിവാദത്തെ വളർത്തിയെടുക്കാൻ മുസ്ലിംലീഗും നീങ്ങാനാണ് സാദ്ധ്യത.
ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ഈ വിവാദം സൃഷ്ടിക്കാനിടയുള്ള സ്വാധീനം മനസ്സിൽ കണ്ട് കരുതലോടെ നീങ്ങാൻ കോൺഗ്രസ് അടക്കമുള്ള കക്ഷികൾ ശ്രമിക്കുന്നു. ക്രൈസ്തവർക്കിടയിൽ മുള പൊട്ടിയ അമർഷത്തെ പ്രതിരോധിക്കുക അവരുടെയും പ്രശ്നമാണ്. പ്രത്യേകിച്ച് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ. ജോർജ് എം. തോമസിനെ തള്ളിപ്പറയുമ്പോഴും ,മലബാറിൽ നിന്ന് തൃക്കാക്കരയിലെത്തുമ്പോൾ സി.പി.എമ്മിന് ക്രൈസ്തവ നിലപാടും പ്രശ്നമാണ്.
ജോർജ് എം. തോമസിന് പിശക് പറ്റിയെന്ന് സി.പി.എം
കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവിന്റെ വിവാദ വിവാഹത്തിൽ പ്രതികരിച്ച ജോർജ് എം. തോമസിന് പിശക് പറ്റിയതായി സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. പിശകുകൾ ജോർജ് എം. തോമസ് അംഗീകരിച്ചിട്ടുണ്ട്. പ്രണയവിവാഹത്തിന്റെ പേരിൽ സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനുള്ള ചില കേന്ദ്രങ്ങളുടെ കുത്സിതശ്രമം തിരിച്ചറിയണം. സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹമെന്ന് പെൺകുട്ടി കോടതിയിൽ വ്യക്തമാക്കിയതോടെ വിവാദം അവസാനിക്കേണ്ടതായിരുന്നു. രാഷ്ട്രീയലക്ഷ്യം മുൻനിറുത്തി സി.പി.എമ്മിനെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം തുടരുകയാണ്. കുപ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
സി.പി.എമ്മിന്റെ കാപട്യം പുറത്തുവന്നു: വി.മുരളീധരൻ
ലൗ ജിഹാദ് വിഷയത്തിൽ പാല ബിഷപ്പിനും സി.പി.എം നേതാവ് ജോർജ് എം. തോമസിനും രണ്ട് നീതിയാണോയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ചോദിച്ചു. വിഷയത്തിൽ സി.പി.എമ്മിന്റെ കാപട്യം ഒന്നുകൂടി പുറത്തു വന്നിരിക്കുകയാണ്. ലൗ ജിഹാദ് ഉണ്ടെന്ന് ജോർജ്.എം. തോമസ് നടത്തിയ പരാമർശം നാക്കുപിഴ എന്നാണ് സി.പി.എം കണ്ടെത്തിയിരിക്കുന്നത്. ക്രിസ്ത്യൻ സമുദായത്തിലെ പെൺകുട്ടികളെ ലക്ഷ്യം വച്ച് ലൗ നാർക്കോട്ടിക് ജിഹാദ് നടക്കുന്നു എന്ന് കല്ലറങ്ങാട്ട് പിതാവ് പറഞ്ഞപ്പോൾ പൊലീസ് കേസെടുത്തു. സി.പി.എം നേതാക്കൾ ലൗ ജിഹാദിനെക്കുറിച്ച് പരാമർശിക്കുമ്പോൾ നാക്കുപിഴയും. ഇത് എന്ത് നീതിയുടെ അടിസ്ഥാനത്തിലാണ്.
പാർട്ടി രേഖകളിലെ ലൗ ജിഹാദ് സി.പി.എം വ്യക്തമാക്കണം: ലീഗ്
സി.പി.എം പാർട്ടി സമ്മേളനങ്ങളിൽ ലൗ ജിഹാദ് ചർച്ച ചെയ്തുവെന്നും പാർട്ടി രേഖകളിൽ വന്നിട്ടുണ്ടെന്നും കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം ജോർജ് എം. തോമസ് പറഞ്ഞത് സി.പി.എം സംസ്ഥാന നേതൃത്വം വിശദീകരിക്കണമെന്ന് മുസ്ളിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ജോർജ് എം. തോമസിന് നാക്കുപിഴ പറ്റിയതല്ല. ഗുരുതരമായ വിഷയമാണത്. പാർട്ടിയിൽ നടന്ന ചർച്ചകളാണോ ഇൗ പ്രസ്താവന നടത്താൻ ധൈര്യം നൽകിയതെന്നും പി.എം.എ. സലാം ചോദിച്ചു. ലീഗ് ജില്ലാ ഓഫീസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രണയവിവാഹത്തെ ലൗ ജിഹാദെന്ന് സി.പി.എം പ്രചരിപ്പിക്കുകയാണ്. ലൗ ജിഹാദ് പ്രചാരണത്തിന് കേരളത്തിൽ തുടക്കമിട്ടതും സി.പി.എമ്മാണ്. സി.പി.എം നേതാവും രാജ്യസഭാ എം.പിയുമായ എ.എ. റഹീമിന്റെയും മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും വിവാഹ സമയത്ത് ലൗ ജിഹാദിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. മുസ്ലിം-ക്രിസ്ത്യൻ സമുദായങ്ങൾ തമ്മിലുള്ള ഐക്യം തകർക്കാനുള്ള ശ്രമങ്ങൾ ആര് നടത്തിയാലും കേരളീയ സമൂഹം പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡിയെ ഉപയോഗപ്പെടുത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ലീഗ് നേതാക്കളെ രാഷ്ട്രീയമായി വേട്ടയാടുകയാണ്. ഇ.ഡി അന്വേഷണം നേരിടുന്ന കെ.എം. ഷാജിക്ക് ലീഗ് പൂർണപിന്തുണ നൽകുമെന്നും പി.എം.എ. സലാം പറഞ്ഞു.
ലവ് ജിഹാദ് വിവാദം നിർഭാഗ്യകരമെന്ന് ഡി.വൈ.എഫ്.ഐ
ലവ് ജിഹാദ് വിവാദം അനാവശ്യവും നിർഭാഗ്യകരവുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാനാഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പിന്തുണ നൽകുകയെന്നതാണ് ഡി.വൈ.എഫ്.ഐയുടെ പ്രഖ്യാപിത നിലപാട്. സെക്യുലർ മാട്രിമോണി വെബ്സൈറ്റ് തുടങ്ങിയ പ്രസ്ഥാനമാണിത്.
കേരളത്തിന്റെ മതനിരപേക്ഷ സാംസ്കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്ത്താൻ സ്ഥാപിതശക്തികൾ മനഃപൂർവം കെട്ടിച്ചമച്ച അജൻഡയാണ് ലവ് ജിഹാദെന്ന പ്രയോഗം. മുഖ്യമന്ത്രി പിണറായി വിജയൻ കണക്കുകൾ നിരത്തി നിയമസഭയിലും പൊതുമദ്ധ്യത്തിലും ആവർത്തിച്ച് വ്യക്തമാക്കിയതാണ് ലവ്ജിഹാദ് കേരളത്തിലില്ല എന്നത്. സമസ്തമേഖലയിലും മതതീവ്രവാദം പിടിമുറുക്കാൻ ശ്രമിക്കുന്ന വർത്തമാനകാലത്ത് ഷെജിനും ജോയ്സ്നയും മതനിരപേക്ഷ വൈവാഹിക ജീവിതത്തിന് ഉദാഹരണവും പുരോഗമനബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയുമാണ്. ഇവർക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.
തീവ്രവാദികൾക്ക് മുന്നിൽ സി.പി.എം മുട്ടിലിഴയുന്നു: കെ. സുരേന്ദ്രൻ
ലൗ ജിഹാദുണ്ടെന്ന് പരസ്യമായി സമ്മതിച്ച ജോർജ് എം. തോമസിനെ ഭീഷണിപ്പെടുത്തി മാറ്റിപ്പറയിച്ച സി.പി.എം തീവ്രവാദികൾക്ക് മുന്നിൽ മുട്ടിലിഴയുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ലൗ ജിഹാദികൾക്ക് തങ്ങാനുള്ള വഴിയമ്പലമായി സി.പി.എം മാറി. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്ക പുറംകാൽ കൊണ്ട് തട്ടിക്കളയുകയാണ് സി.പി.എം.
പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതൽ വിഷം തുപ്പിയത് സി.പി.എമ്മുകാരായിരുന്നു. കോൺഗ്രസും ഇടതുപക്ഷത്തിനൊപ്പം ജിഹാദികളെ പ്രീണിപ്പിക്കുകയാണ്. ലൗ ജിഹാദും നാർക്കോട്ടിക്ക് ജിഹാദും യാഥാർത്ഥ്യമാണ്. രാജ്യദ്റോഹ ശക്തികളെ തുറന്നു കാട്ടാൻ ബി.ജെ.പി പോരാടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ലൗ ജിഹാദ് വിവാദം സംഘപരിവാർ അജൻഡ: എ.ഐ.വൈ.എഫ്
ലൗ ജിഹാദ് വിവാദം രാജ്യത്ത് ഉയർത്തിക്കൊണ്ടു വരുന്നത് സംഘപരിവാറിന്റെ അജൻഡയാണെന്നും, മതേതര വിവാഹങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയിലൂടെ അറിയിച്ചു. പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ വ്യക്തിസ്വാന്ത്ര്യമാണ് വിവാഹം. ലൗ ജിഹാദ് കേരളത്തിലുണ്ടെന്ന് വരുത്തി തീർക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്ക് ശക്തിപകരുന്ന പ്രസ്താവന ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്.
അത്തരം പ്രസ്താവനകൾ നടത്തുന്നവർ തിരുത്തുവാൻ തയ്യാറാകണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |